SignIn
Kerala Kaumudi Online
Friday, 29 March 2024 2.39 PM IST

മിന്നലായി കാറ്റ് ; പഠനമില്ല, മുന്നറിയിപ്പുമില്ല

wind-

തൃശൂർ: കാലവർഷത്തിനിടെ വ്യാപക നാശനഷ്ടമുണ്ടാക്കുന്നതും ജീവന് ഭീഷണിയാകുന്നതുമായ ചുഴലിക്കാറ്റുകൾ അടക്കം ആവർത്തിക്കുമ്പോൾ പഠനഗവേഷണം നടത്താനോ മുന്നറിയിപ്പ് നൽകാനോ നടപടികളില്ല. കഴിഞ്ഞവർഷം പുത്തൂരിൽ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതിന് പിന്നാലെ, ചേർപ്പ്, ഊരകം, ആലപ്പാട് മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ മരം വീണും ഓടുകൾ തകർന്നും വൻ നാശനഷ്ടമാണ് വ്യാഴാഴ്ചയുണ്ടായത്. പുത്തൂരിൽ മുൻവർഷങ്ങളിൽ പലതവണ കാറ്റ് അപകടകരമായിട്ടുണ്ട്.

ഇന്നലെ വീണ്ടും ചുഴലിയുണ്ടായി. കഴിഞ്ഞ സെപ്തംബർ എട്ടിന് പുത്തൂരിനെ വിറപ്പിച്ച മിന്നൽച്ചുഴലി ആഞ്ഞുവീശി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായപ്പോൾ, പഠനം നടത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും പിന്നീട് ലഭ്യമായില്ല. കാലവർഷം കഴിഞ്ഞതോടെ പഠനവും ഗവേഷണവുമെല്ലാം ഒലിച്ചുപോയെന്നാണ് നാട്ടുകാരുടെ പരാതി. പ്രകൃതിദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടതെന്നും നിർദ്ദേശമുണ്ടായിരുന്നു.

മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞാൽ, ദുരന്തത്തിന്റെ ആഴം കുറയ്ക്കാനും ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും കഴിയും. മഴ മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വിഭാഗം നൽകുന്നുണ്ടെങ്കിലും പ്രാദേശികമായും കൃത്യമായും കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ കാലാവസ്ഥാ ഗവേഷണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാനിർദ്ദേശം നൽകുന്നുണ്ടെങ്കിലും മലയോരമേഖലകളിലും ഇടനാടുകളിലും കാറ്റ് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം കോതമംഗലത്തും ആലപ്പുഴ തീരപ്രദേശത്തും കാറ്റ് നാശം വിതച്ചു.

മഴ പോലെ ചുഴലിയും തീവ്രം

മുൻകാലങ്ങളിൽ കൂടുതൽ ദിവസങ്ങളെടുത്താണ് തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതെങ്കിൽ ഇപ്പോൾ ഈർപ്പത്തിന്റെ അളവ് കാരണം പെട്ടെന്ന് ചുഴലിക്കാറ്റ് അതീവതീവ്രമാകും. മേഘവിസ്‌ഫോടനങ്ങളും കൂമ്പാരമഴമേഘങ്ങളുമെല്ലാം പൊടുന്നനെ മഴയാകുന്നത് പോലെയാണിത്. സമുദ്രനിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവിൽ കൂടുതലുണ്ടാക്കുന്നത്. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തന്നെയാണ് മറ്റെല്ലാ കാലാവസ്ഥാ പ്രതിസന്ധികളേയുമെന്ന പോലെ ചുഴലിക്കാറ്റിനും പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നീരാവിയും ചൂടും ചുഴലിക്കാറ്റുകൾക്ക് അനുകൂലഘടകമാണെന്നും വിലയിരുത്തുന്നുണ്ട്.

മഴയൊഴിയില്ല

തെക്കൻ ഒഡീഷയ്ക്കും സമീപപ്രദേശത്തിനും മുകളിലായി ശക്തികൂടിയ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാലും മൺസൂൺ പാത്തി തെക്കോട്ടു മാറി സജീവമായതിനാലും ഏതാനും ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അപ്പോഴും, പ്രാദേശികമായി കാറ്റ് എത്രമാത്രം ശക്തമാകുമെന്ന മുന്നറിയിപ്പുകൾ നൽകുന്നുമില്ല.

ആവർത്തിച്ച് പ്രത്യേകമേഖലയിൽ കാറ്റ് ഉണ്ടാകുന്നുണ്ടെങ്കിൽ സ്ഥലസംബന്ധമായ പഠനം അനിവാര്യമാണ്. മേഘങ്ങളുടെ കീഴ്ത്തളളൽ കാരണം ഇത്തരം കാറ്റുകളുണ്ടാകാം. പെട്ടെന്ന് തുടങ്ങി ഉടനെ നിലയ്ക്കുന്ന തരം കാറ്റുകളുണ്ട്. ഏത് തരം കാറ്റാണെന്ന് തിരിച്ചറിയേണ്ടതും അതിനനുസരിച്ച് മുൻകരുതൽ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്.

ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാഗവേഷകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, WIND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.