തിരുവനന്തപുരം: പേ പിടിച്ച അടിമക്കൂട്ടത്തെ ചുറ്റുംനിറുത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തന്റെ യഥാർത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോഴും കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തൻ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിർദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാൻ പറ്റുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.കെ.രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
മണിയുടെ പ്രയോഗങ്ങൾ പ്രസംഗ ശൈലി : കോടിയേരി
കെ.കെ. രമ എം.എൽ.എയ്ക്കെതിരെ മുൻമന്ത്രി എം.എം. മണി നിയമസഭയിൽ നടത്തിയ വിവാദ പരാമർശത്തിൽ അൺ പാർലമെന്ററിയായി ഒന്നുമില്ലെന്നും, വിധവ, വിധി തുടങ്ങിയ പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗശൈലിയിൽ വന്നതായിരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സഭയ്ക്കകത്ത് നടന്ന പ്രശ്നം അവിടെത്തന്നെ അവസാനിപ്പിക്കേണ്ടതാണ്. പാർട്ടി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. സ്പീക്കർ തന്നെ കാര്യങ്ങൾ തീരുമാനിക്കട്ടെ. കോഴിക്കോട്ട് എളമരം കരിമും രമയ്ക്കെതിരെ പ്രസംഗിച്ചകാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, കരിം ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് വ്യക്തമായിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. നിയമസഭയിൽ മണിയുടെ വിവാദ പരാമർശത്തിൽ ചെയറിലിരുന്ന ഇ.കെ. വിജയൻ എതിർപ്പ് പ്രകടിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ, പാനൽ ചെയർമാൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് കോടിയേരി പറഞ്ഞു.
ടി.പി. ചന്ദ്രശേഖരനെ കൊന്നതിന്റെ ചോരക്കറ മുഖ്യമന്ത്രിയിലുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം രാഷ്ട്രീയ പ്രസ്താവനയാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന് പ്രത്യേക കോടതിയില്ല. അങ്ങനെയെങ്കിൽ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം ആരുടെ വിധിയാണ്? കോൺഗ്രസിന്റെ ഡി.സി.സി പ്രസിഡന്റായിരുന്ന അബ്ദുൾഖാദർ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നപ്പോൾ അദ്ദേഹത്തെയും അയമു എന്നയാളെയും വെടിവച്ച് കൊന്നത് ഏത് കോൺഗ്രസ് ജഡ്ജിയുടെ വിധിയായിരുന്നു? ഇതൊന്നും നമ്മുടെ നാട്ടിൽ അതിന് മുമ്പ് കേൾക്കാത്തതാണ്. കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ ഇറക്കിയ വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയെപ്പറ്റി നടത്തിയ മോശം പ്രയോഗങ്ങൾ അദ്ദേഹം സ്ഥിരമായി നടത്തുന്നതിന്റെ തുടർച്ചയാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |