ഇരിട്ടി: കാട്ടാനയുടെ ചവിട്ടേറ്റ് ഏഴാം ബ്ലോക്കിലെ താമസക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ആറളം ഫാമിലെത്തി . ദാമുവിനെ ചവിട്ടിക്കൊലപ്പെടുത്തിയ കൊലയാളിയാനയെ കണ്ടെത്തി പിടികൂടി ഫാമിനകത്ത് നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കുമെന്നതടക്കമുള്ള ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്. ഫാമിലെ താമസക്കാരുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും കളക്ടർ ചർച്ച നടത്തി.
തങ്ങളുടെ കടുത്ത പ്രതിഷേധം ചർച്ചയിൽ ഫാമിലെ താമസക്കാരും ജനപ്രതിനിധികളും അറിയിച്ചു. ഫാമിനകത്തെ കാട്ടാനകളെ കാട്ടിലേക്ക് തുരത്തി വിട്ട് തിരികെ വരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഫാമിലെ താമസക്കാർക്ക് ഉറപ്പ് നൽകി. താമസക്കാരുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ പരിഹരിക്കാൻ ജില്ല കളക്ടർ നേരിട്ട് അടുത്ത മാസം ഫാമിനകത്ത് ക്യാമ്പ് സംഘടിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി.
രണ്ടു മണിക്കൂറിലധികം നീണ്ട യോഗത്തിൽ പ്രദേശവാസികൾ തങ്ങളുടെ ആശങ്ക ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.
യോഗത്തിൽ ഡി.എഫ്.ഒ പി. കാർത്തിക്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ്‌കുമാർ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ കെ.വി. അനൂപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.
കളക്ടർ എത്തിയത് പ്രതിഷേധം തണുപ്പിക്കാൻ
ഫാമിലെ താമസക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച കടുത്ത പ്രതിഷേധമാണ് ഉയർന്നത്. മൃതദേഹം ഏഴുമണിക്കൂറോളം തടഞ്ഞുവെച്ച ഇവർ ഒടുവിൽ സബ് കളക്ടറും എ .ഡി .എമ്മും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിൻമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ കളക്ടർ വെള്ളിയാഴ്ച ആറളം ഫാമിലെത്തിയത്.
ആറളത്ത് കളക്ടറുടെ ഉറപ്പുകൾ ഇങ്ങനെ
കൊലയാളിയായ ആനയെ ഫാമിൽ നിന്ന് തുരത്തും
കാട്ടാനകൾ തമ്പടിക്കുന്ന ഫാമിലെ കാടുകൾ ഇന്നുമുതൽ വെട്ടിമാറ്റും
നിരന്തരമായ വൈദ്യുതിതടസം പരിഹരിക്കും
കാട്ടാനകളെ തുരത്താൻ നാല് വാഹനങ്ങൾ അനുവദിക്കും.
ഭൂസംബന്ധമായ പ്രശ്നങ്ങൾ അടുത്തമാസം പരിഹരിക്കും
കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം: ആറളം ഫാമിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുളള മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ജനങ്ങളുടെ സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നൽകിവരുന്ന ധനസഹായം സംബന്ധിച്ചും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആറളം വൈൽഡ് ലൈഫ് വാർഡ്, കണ്ണൂർ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എന്നിവർക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |