തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ മരണം ഭാര്യ രമയുടെ വിധിയാണെന്ന് വിവാദ പരാമർശം നടത്തിയ എം.എം. മണി മാപ്പ് പറയാത്തതിൽ പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിൽ ഇന്നലെ നിയമസഭാസമ്മേളനം സ്തംഭിച്ചു. വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷവും, മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഭരണപക്ഷവും നിലപാടെടുത്തതോടെ സ്പീക്കർ 12 മിനിറ്റിനുള്ളിൽ സഭാനടപടികൾ അവസാനിപ്പിച്ചു. എം.എം. മണി സഭയിലെത്തിയതുമില്ല. "കൊന്നിട്ടും തീരാതെ പക", "മണി ആശാനല്ല ആഭാസൻ "തുടങ്ങിയ മുദ്രാവാക്യം വിളിച്ച്, പ്ളക്കാർഡുകളുയർത്തി ജാഥയായാണ് ഇന്നലെ പ്രതിപക്ഷം സഭയിലെത്തിയത്.
ചോദ്യവേളയിൽ
ചോദ്യം ഉന്നയിക്കാൻ സ്പീക്കർ എം.ബി. രാജേഷ് ദലിമയേയും മറുപടിക്ക് മന്ത്രി എം.വി. ഗോവിന്ദനെയും വിളിച്ചതോടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുന്നേറ്റ് പ്രതിഷേധം അറിയിച്ചു. സഭയുടെ അന്തസിന് ചേരാത്ത പരാമർശം നടത്തിയ മണി അത് പിൻവലിച്ച് മാപ്പ് പറയണം. അല്ലെങ്കിൽ സഹകരിക്കില്ലെന്ന് സതീശൻ അറിയിച്ചു. എന്നാൽ കോളേജ് വിദ്യാർത്ഥി ധീരജ് കൊല്ലപ്പെട്ടപ്പോൾ ഇരന്നുവാങ്ങിയ രക്തിസാക്ഷിത്വമെന്ന് വിശേഷിപ്പിച്ചവർ ഇങ്ങനെ സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു
സഭയ്ക്ക് പുറത്തുള്ള കാര്യമല്ല സഭയിൽ നടന്നകാര്യമാണ് സംസാരിക്കുന്നതെന്നും, വനിതാ അംഗത്തെക്കുറിച്ച് സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണുണ്ടായതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അൺപാർലമെന്ററി പ്രയോഗം ഉണ്ടായിട്ടില്ലെന്നും, കൂടുതലുണ്ടെങ്കിൽ ചെയർ പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നും സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മുഖ്യമന്ത്രി മണിയുടെ പരാമർശത്തെ ന്യായീകരിച്ചത് നീതികേടാണ്. പാർട്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. അവിടെ ആരായിരുന്നു ജഡ്ജിയെന്ന് വെറുതെ പറയിപ്പിക്കരുത്. അനുഭവിക്കാൻ വിധി എന്നൊക്കെ പറയാൻ സി.പി.എമ്മുകാർ എന്നാണ് വിധി വിശ്വാസികളായതെന്നും സതീശൻ പരിഹസിച്ചു.
തുടർന്ന് സഭാ നടപടികളിലേക്ക് കടക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും നടത്തളത്തിലേക്ക് ഇറങ്ങി പ്രതിപക്ഷം ബഹളമുണ്ടാക്കിയതോടെ, ചോദ്യവേളയും മറ്റ് നടപടികളും റദ്ദാക്കി സഭ ഇന്നലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു. തുടർന്ന് പ്രതിപക്ഷം ജാഥയായി സഭാ കവാടത്തിലേക്ക് നീങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |