തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ, പാമ്പു കടി ഏൽക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധന. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഓരോ വർഷവും ശരാശരി 3000 പേർ ചികിത്സ തേടുന്നു.
കടിയേറ്റ ഉടൻ ചികിത്സ ലഭ്യമാക്കുകയാണ് ജീവൻ രക്ഷിക്കാൻ പ്രധാനം. താലൂക്കാശുപത്രികൾ മുതൽ ചികിത്സയ്ക്ക് ആവശ്യമായ ആന്റീവെനം ലഭ്യമാണ്. ചികിത്സ വൈകുന്നതാണ് മരണത്തിന് കാരണമാകുന്നത്. രക്തപരിശോധന നടത്തി രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യതകൾ പരിഗണിച്ചാണ് ആന്റിവെനം നൽകുന്നത്. പാർശ്വഫലങ്ങൾ കൂടുതലുള്ളതിനാൽ ഐ.സി.യു സംവിധാനവും 24 മണിക്കൂർ നിരീക്ഷണവും അനിവാര്യമാണ്. കൊവിഡ് കാലത്ത് ഒന്നരവർഷത്തോളം മനുഷ്യർ വീടുകളിലേക്ക് ചുരുങ്ങിയതോടെ നാട്ടിൽ പാമ്പുകൾ പെറ്റുപെരുകി. പറമ്പുകളും വീടിന്റെ പരിസരങ്ങളും പലയിടങ്ങളിലും കാടു പിടിച്ച നിലയിലാണ്. വൃത്തിയാക്കാനിറങ്ങുന്നവരാണ് പാമ്പുകടിയേൽക്കുന്നവരിലേറെയും.
#നഷ്ടപരിഹാരം
വനത്തിന് പുറത്തു വച്ച് പാമ്പു കടിയേൽക്കുന്നവർക്കും മരിച്ചവരുടെ ആശ്രിതർക്കും വനം വകുപ്പ് നഷ്ടപരിഹാരം നൽകും. മരണത്തിന് രണ്ടു ലക്ഷം രൂപയും, ചികിത്സാച്ചെലവായി പരമാവധി ഒരു ലക്ഷം
രൂപയും ലഭിക്കും. അക്ഷയ കേന്ദ്രം വഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ഓൺലൈനായി അപേക്ഷ നൽകണം.
'നവംബർ മുതൽ ജനുവരി വരെയാണ് പാമ്പുകൾ ഇണ ചേരുന്നത്. ഈ ഘട്ടത്തിൽ തല്ലിക്കൊല്ലുന്നതും മുട്ടയിട്ട മാളങ്ങൾ നശിപ്പിക്കുന്നതും പാമ്പുകളുടെ പെരുകൽ തടയുന്നു. കൊവിഡ് കാലത്ത് ഇതുണ്ടായില്ല. പ്രളയം ബാധിച്ച ജില്ലകളിൽ പാമ്പുകളുടെ മാളങ്ങൾ കൂട്ടത്തോടെ നശിച്ചിരുന്നതിനാൽ ഇപ്പോൾ പാമ്പുകൾ കുറവാണ്'.
-വാവ സുരേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |