തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ വധിച്ചത് സി.പി.എം ആണെന്നതിന്റെ ഏറ്റുപറച്ചിലാണ് നിയമസഭയിലുണ്ടായതെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. അതുകൊണ്ടാണ് എം.എം. മണിയുടെ വാക്കുകളിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയത്. വിധവയായത് തന്റെ വിധിയെന്നാണ് എം.എം. മണി പ്രസംഗിച്ചത്. ആ വിധി തീരുമാനിച്ചത് ആരാണെന്ന് കേരളത്തിലെല്ലാവർക്കുമറിയാം. താൻ സർക്കാരിനും ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ സംസാരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ഒട്ടും സഹിഷ്ണുതയില്ലാതെ, വിമർശനമൊട്ടും ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണവർ .
ഭരണപക്ഷത്തെ പ്രതിപക്ഷം വിമർശിക്കുന്നത് സ്വാഭാവികമാണ്. താൻ വിമർശിച്ചതും സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയുമാണ്. അതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഒരംഗം ശ്രമിച്ചത്.
ഭരണപക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും ആ പരാമർശം തെറ്റായിപ്പോയിയെന്ന് കരുതുന്നവരാണ്. പക്ഷേ മുഖ്യമന്ത്രി അത് തിരുത്തിക്കാനോ തിരുത്താനോ തയാറായില്ല. എം.എം. മണി തന്റെ അച്ഛന്റെ പ്രായമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എങ്ങനെയാണത് പറയാൻ കഴിഞ്ഞതെന്ന് അദ്ഭുതപ്പെടുത്തുന്നു. ഈ നേതാക്കന്മാർക്കൊന്നും അല്പം പോലും മനുഷ്യത്വമില്ലേ? അല്പം പോലും സ്നേഹമോ ആർദ്രതയോ അവർക്കില്ലേ? എതിരെ സംസാരിച്ചാൽ അവരെന്തും ചെയ്യും.
താൻ ജയിച്ചുവന്നാലും വലിയ കുഴപ്പമുണ്ടാകില്ലെന്നാകും അവർ ധരിച്ചത്. സർക്കാരിനെയും അവരുടെ നയങ്ങളെയും വിമർശിക്കുമ്പോഴാണ് അവർ കുപിതരാകുന്നത്. തന്നെ ജയിപ്പിച്ചത് വടകരയിലെ ജനങ്ങളാണ്. താനെന്ന വ്യക്തിയെയല്ല, ടി.പി. ചന്ദ്രശേഖരന്റെ പ്രസ്ഥാനമായ ആർ.എം.പിയെയാണ് അവർ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. അത് ജനങ്ങൾക്കായി പോരാടാനാണ്. ആ പോരാട്ടം തുടരും. ഒരു അധിക്ഷേപം കൊണ്ടോ വിമർശനം കൊണ്ടോ അതിന് മാറ്റം വരുത്താനാകില്ലെന്ന് സി.പി.എം നേതാക്കളെ ഓർമ്മിപ്പിക്കുന്നതായും രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |