തിരുവനന്തപുരം: പറവൂരിൽ എങ്ങനെയും ജയിക്കാൻ ആർ.എസ്.എസിന്റെ വോട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തേടിയെന്ന് ആർ.എസ്.എസുകാർ തന്നെ വെളിപ്പെടുത്തിയിട്ടും സതീശൻ ഒളിച്ചുകളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സതീശൻ കാര്യങ്ങളെല്ലാം പഠിച്ച് മനസ്സിലാക്കി പ്രവർത്തിക്കുന്നയാളാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ അദ്ദേഹം വെറുതെ പങ്കെടുക്കില്ല. വി.എസ് അവരുടെ പരിപാടിയിൽ പോയിആർ.എസ്.എസിനെതിരെയാണ് പ്രസംഗിച്ചത്. സതീശൻ ആർ.എസ്.എസിനെതിരെ എന്തെങ്കിലും പറഞ്ഞോ? കോൺഗ്രസ് വേദികളിൽ പോയി കോൺഗ്രസിനെ വിമർശിക്കാനും സി.പി.എം നേതാക്കൾ തയാറായിട്ടുണ്ട്. സതീശൻ അങ്ങനെയല്ല ചെയ്തത്. അതാണ് കള്ളക്കളി.
ജനസംഘവുമായി സി.പി.എം ഒരിക്കലും ചേർന്നിട്ടില്ല. 1977ൽ ജനസംഘമില്ല. ജനതാപാർട്ടിയാണ് മുഖ്യകക്ഷി. മൊറാർജി ദേശായിയും ചരൺസിംഗും ജോർജ് ഫെർണാണ്ടസും വീരേന്ദ്രകുമാറുമൊക്കെയാണതിന്റെ നേതാക്കൾ. ആ പാർട്ടി സി.പി.എമ്മുമായി ചിലേടങ്ങളിൽ സഖ്യമുണ്ടാക്കിയിട്ടുണ്ട്. അവരെല്ലാം പിന്നീട് സംഘടനാ കോൺഗ്രസിലും സ്വതന്ത്ര പാർട്ടിയിലും ലയിച്ചു. ജയപ്രകാശ് നാരായണനായിരുന്നു അന്ന് നേതൃത്വം. ജനതാ പാർട്ടിയിൽ ആർ.എസ്.എസുകാരുണ്ടെന്ന പ്രശ്നമുണ്ടായപ്പോൾ രണ്ട് സംഘടനകളിൽ പ്രവർത്തിക്കുന്നവർ വേണ്ടെന്ന് മൊറാർജി നിലപാടെടുത്തു. അതേച്ചൊല്ലി ജനതാ പാർട്ടിയിലും രണ്ടഭിപ്രായമായി. 79 ഏപ്രിലിൽ തലശ്ശേരി ഉപതിരഞ്ഞെടുപ്പിൽ
ആർ.എസ്.എസ് വോട്ട് വേണ്ടെന്ന് അവിടെയെത്തി ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ചതാണ് . എന്നാൽ, ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതാണ് പലയിടത്തും കോൺഗ്രസ് നിലപാട്.
പാർലമെന്റിൽ നിരവധി വാക്കുകൾ നിരോധിച്ച് ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയാണ്. അവസാനം പാർലമെന്റംഗങ്ങൾക്ക് നോട്ട് കൊടുത്ത് സംസാരിക്കേണ്ട സ്ഥിതി വരും. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്കേർപ്പെടുത്തിയ പ്രീസെൻസർഷിപ്പിനേക്കാൾ കടുത്തതാണിത്. നിരോധിച്ച വാക്കുകൾക്ക് പകരം പുതിയ വാക്കുകൾ കണ്ടുപിടിക്കുമെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രമന്ത്രി ജയശങ്കറിന്റെ
സന്ദർശനം ദുരുദ്ദേശ്യപരം: സി.പി.എം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ കേരളസന്ദർശനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തി സി.പി.എമ്മും. കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ കേന്ദ്ര പദ്ധതികളാണെന്ന് അവകാശപ്പെട്ട് വന്നിരിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ഭരണത്തെ അപ്രസക്തമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
കേന്ദ്രത്തിലെ പ്രധാനപ്പെട്ട മന്ത്രിയാണ് ജയശങ്കർ. അദ്ദേഹം കേരളത്തിൽ അധികം വന്നിട്ടുള്ളയാളല്ല. വികസനപദ്ധതികൾ കാണുന്നതൊക്കെ നല്ലതുതന്നെ. പക്ഷേ ഇപ്പോൾ വന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇവിടെ നടപ്പാക്കുന്നില്ല. 45 മീറ്റർ വീതിയിൽ ദേശീയപാതാ വികസനം നടപ്പാക്കാൻ തീരുമാനിച്ചത് എൽ.ഡി.എഫാണ്. കേരളത്തിൽ ഭൂമിക്ക് പൊന്നും വിലയായതിനാൽ പദ്ധതി താങ്ങാനാവില്ലെന്ന് പറഞ്ഞ് കേന്ദ്രം തടസം നിന്നു. നഷ്ടപരിഹാരത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കാമെന്നറിയിച്ചതോടെയാണ് കരാറുണ്ടാക്കിയത്.
വിദേശകാര്യമന്ത്രി ഇടപെടേണ്ടതല്ലല്ലോ ഇവിടത്തെ കാര്യങ്ങൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കുറേ കേന്ദ്രമന്ത്രിമാർ ഇവിടെ വന്ന് ടെന്റടിച്ച് താമസിച്ചിട്ടെന്തായി? കേന്ദ്രത്തിൽ നിന്ന് ആളുകളെയൊക്കെ കൊണ്ടുവന്ന് പ്രചാരണം നടത്തേണ്ട കാര്യം തങ്ങൾക്കില്ല. ഇവിടെയാളുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |