തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ദിനംപ്രതി ആയിരക്കണക്കിന് സാധാരണക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. എന്നാൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ജനങ്ങളെ വലയ്ക്കുകയാണ്. സെക്രട്ടേറിയറ്റിനെ സുരക്ഷാ കോട്ടയാക്കിമാറ്റാനാണ് അധികൃതരുടെ ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. ഈ ആക്ഷേപത്തിന് ബലം കൂട്ടുന്ന സുരക്ഷയും നിയന്ത്രണങ്ങളുമാണ് നിലവിൽ സെക്രട്ടേറിയറ്റിൽ നടപ്പിലാക്കുന്നത്. സെക്രട്ടേറിയറ്റിലെ വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി പൊതുഭരണ വകുപ്പ് ഇറക്കിയ സർക്കുലറാണ് ഇതിൽ ഒടുവിലത്തേത്. ഇതുപ്രകാരം സെക്രട്ടേറിയറ്റിൽ നിന്ന് പാസ് ഉള്ളവർക്ക് മാത്രമേ ഇനിമുതൽ പാർക്കിംഗ് അനുവദിക്കൂ. ജീവനക്കാർ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ 1000 രൂപ പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ ജീവനക്കാരെ അടക്കം നിയന്ത്രിക്കുന്നതിന് ആക്‌സസ് കൺട്രോൾ സിസ്റ്റം നടപ്പാക്കാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതോടെ പൊതുജനങ്ങൾക്കൊപ്പം ജീവനക്കാരും വരിഞ്ഞുമുറുക്കപ്പെടും. സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിന് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും നിയന്ത്റണം ഏർപ്പെടുത്തി കഴിഞ്ഞ മാസം ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരുന്നു. ആഭ്യന്തരവകുപ്പിന്റെ പ്രത്യേക തിരിച്ചറിയൽ കാർഡുള്ള ഉദ്യോഗസ്ഥരെ മാത്രമേ സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടൂ. വിരമിച്ചവർക്കും ഇത് ബാധകമാണ്. പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കുമുൾപ്പെടെ നിയന്ത്റണമേർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ സുരക്ഷ സംസ്ഥാന പൊലീസിന്റെ സായുധസേനാ വിഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്കാണ് (എസ്.ഐ.എസ്.എഫ്).
നിയന്ത്രണങ്ങൾ ജനവിരുദ്ധമാകരുത്
സെക്രട്ടേറിയറ്റ് അതീവ സുരക്ഷ വേണ്ട ഇടം തന്നെയാണ്. എന്നാൽ, സുരക്ഷയുടെ പേരിൽ ജനങ്ങളുടെ ബുദ്ധിമുട്ടിക്കണോ എന്നാണ് പൊതുജനങ്ങളുടെ ചോദ്യം. കുറച്ചുനാൾ മുമ്പുവരെ സെക്രട്ടേറിയറ്റിൽ എത്തുന്നവർക്ക് മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ കാണാൻ പ്രയാസമില്ലായിരുന്നു. എന്നാൽ ഇപ്പോൾ മന്ത്രിമാരേയോ ഉദ്യോഗസ്ഥരെയോ കാണണമെങ്കിൽ ആവശ്യം മുൻകൂട്ടി വ്യക്തമാക്കണം. മാത്രമല്ല, അതത് മന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദർശക ഗേറ്റിലേക്ക് നിർദ്ദേശം നൽകുകയും വേണം. സന്ദർശകരുടെ ഉത്തരവാദിത്വം പ്രവേശനത്തിന് അനുമതി നൽകുന്ന ഉദ്യോഗസ്ഥനായിരിക്കും. മാദ്ധ്യമ പ്രവർത്തകരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
പാർക്കിംഗിന് സ്ഥലമില്ല
സുരക്ഷയ്ക്കായി സെക്രട്ടേറിയറ്റിൽ 4200ഓളം ജീവനക്കാരാണുള്ളത്. ഇവരിൽ പകുതിപ്പേരും സ്വന്തം വാഹനങ്ങളിലാണ് ജോലിക്കെത്തുന്നത്. ആകെ 200 വാഹനങ്ങൾ മാത്രമാണ് പാർക്ക് ചെയ്യാൻ സൗകര്യമുള്ളത്. ഇവിടേക്കാണ് ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. സ്ഥലമില്ലാത്തതിനാൽ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡുകളുടെ വശങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൂടാതെ അനക്‌സ് 1ൽ ഒരു കാർ പോലും പാർക്ക് ചെയ്യാനാവില്ല. അനക്സ് 2ൽ പരിമിതമായ വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |