കുമരകം. കുമരകം ബോട്ടപകടത്തിൽ മരിച്ചവരെ ഇങ്ങനെ അപമാനിക്കരുത്.. 2002ൽ ജൂലായ് 27ന് വേമ്പനാട്ടുകായലിലുണ്ടായ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ഒാർമ്മ നിലനിറുത്താൻ പഞ്ചായത്ത് നൽകിയ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച സ്മാരക മന്ദിരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞുപോകും. മരിച്ചവരുടെ ചിത്രങ്ങളടക്കം വിവരങ്ങൾ ആലേഖനം ചെയ്ത ഫലകത്തെ സാക്ഷിനിറുത്തി സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. അവഗണനയുടെ ദുരന്തചിത്രമായി മാറിയിരിക്കുകയാണിവിടം.
മൂന്ന് നിലകളിലായി പണികഴിപ്പിച്ച സ്മാരകത്തിൽ താഴെ പൊതുശൗചാലയവും കാത്തിരിപ്പ് കേന്ദ്രവും രണ്ട് മുറികളും രണ്ടാംനിലയിലെ ആറു മുറികളിൽ ഡി.ടി.പി.സി, ഇറിഗേഷൻ വകുപ്പ് (കുട്ടനാട് പാക്കേജ് ), ജലഗതാഗത വകുപ്പ്, തുടങ്ങിയവയുടെ ഓഫീസുകളും ഏറ്റവും മുകളിൽ ഡോർമെറ്ററിയും കുമരകം ഗ്രാമപഞ്ചായത്തിന്റെ ഒാഫീസുകളുമാണുള്ളത്. 2000 ചതുരശ്രഅടിയിൽ നിർമ്മിച്ചിട്ടുള്ള ബോട്ടു ദുരന്ത സ്മാരകത്തിന്റെ പരിപാലന ചുമതല
ഏൽപ്പിച്ചിരുന്നത് കുമരകം ഗ്രാമപഞ്ചായത്തിനെയാണ്.
പൊതുശൗചാലയം ഉപയോഗ ശൂന്യമായാട്ട് വർഷങ്ങളായി. കെട്ടിടത്തിന് മുകളിൽ ആൽമരങ്ങൾ വളർന്നിറങ്ങി ചോർന്ന് ഒലിയ്ക്കുന്നു. വാട്ടർടാങ്കുകൾ തകർന്നുകിടക്കുന്നു. ഡോർമെറ്ററിയിലെ കട്ടിലും മറ്റ് ഫർണിച്ചറുകളും നശിപ്പിച്ച നിലയിലാണ്. പെയിന്റിംഗോ, ശുചീകരണമോ ഇല്ലാതെ വൃത്തിഹീനമായ ചുറ്റുപാടിൽ സാമൂഹിക വിരുദ്ധരുടെയും ക്ഷുദ്ര ജീവികളുടെയും വിഹാരകേന്ദ്രമായി മാറിയിരിയ്ക്കുകയാണിവിടം. ഇതോടെ ഓരോ സ്ഥാപനങ്ങളും ഒന്നിനു പിന്നാലെ ഒന്നായി പ്രവർത്തനം നിറുത്തി പോയി.
ഗ്രാമപഞ്ചായത്തും ഡി.ടി.പി.സിയും തമ്മിലുള്ള തർക്കമായിരുന്നു ഇത്തരമൊരു അവസ്ഥയ്ക്ക് പിന്നിൽ. 2016 ൽ ജില്ലാ ഭരണകൂടം ഇടപെട്ട് ഈ തർക്കം പരിഹരിയ്ക്കുകയും നവീകരണത്തിന് വിശദമായ പ്ലാൻ തയ്യാറാക്കുകയും ചെയ്തതാണ്. ടൂറിസ്റ്റുകൾക്കായി ഇൻഫർമേഷൻ സെന്ററും ചെലവുകുറഞ്ഞ താമസ സൗകര്യവും കുടുംബശ്രീ കഫേയും പുതിയ ടോയ്‌ലറ്റും നിർമ്മിക്കാൻ ധാരണയാവുകയും ചെയ്തു. എന്നാൽ 2019-20 ൽ ടോയ്‌ലറ്റ് നിർമ്മിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. പുതിയതായി പണിത ടോയ്‌ലെറ്റും കാലക്രമേണ മാലിന്യം നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായി.
നവീകരണത്തിനെന്നപേരിൽ മാസങ്ങളായി സ്മാരകത്തിനകം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
ആധുനിക ശൗചാലയ സമുച്ചയവും കോഫി ഷോപ്പുകളും വിശ്രമ കേന്ദ്രങ്ങളുമടങ്ങുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ആ പദ്ധതിയിൽ ലക്ഷ്യമിടുന്ന സൗകര്യങ്ങൾ ഇവിടെ ഒരിക്കാനാവില്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.
നിർമ്മിച്ചത് 2002ൽ.
ചെലവ് 50 ലക്ഷം രൂപ.
പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പറയുന്നു.
ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കോൺടക്ടറുടെ അനാസ്ഥയാണ് പൂർത്തീകരണത്തിന് കാലതാമസത്തിനു പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |