കൊച്ചി: ജോലി, മത്സരപരീക്ഷകൾ, ഇന്റർവ്യു തുടങ്ങി പലവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് വരുന്ന സ്ത്രീകൾ താമസത്തിന്റെ കാര്യം ആലോചിച്ച് ഇനി ടെൻഷനടിക്കേണ്ട. സ്ത്രീകൾക്ക് സുരക്ഷിതമായി തലചായ്ക്കാനൊരിടമൊരുക്കയാണ് കൊച്ചി കോർപ്പറേഷൻ. ഓണത്തോടെ ഷീലോഡ്ജ് റെഡിയാക്കും.
എറണാകുളം നോർത്തിലെ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ് ഷീലോഡ്‌ജ് ഒരുക്കിയിട്ടുള്ളത്. ഇതേ കെട്ടിടത്തിലാണ് സമൃദ്ധി@കൊച്ചിയുടെ ഭക്ഷണശാല പ്രവർത്തിക്കുന്നത്.
വീട്ടുകാർക്ക് ഒപ്പമെത്തുന്ന 14 വയസു വരെയുള്ള ആൺകുട്ടികൾക്ക് ലോഡ്ജിൽ താമസിക്കാം. കുടുംബശ്രീയെ നടത്തിപ്പ് ഏല്പിക്കാനാണ് ആലോചിക്കുന്നത്. വാർഡൻ, സെക്യൂരിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാവും.
97 മുറികളിൽ 60 ശതമാനം ഹോസ്റ്റലിനായി നീക്കിവയ്ക്കും. സാമ്പത്തികമായി പിന്നാക്കമായവർക്ക് നിരക്കിളവും പരിഗണനയിലുണ്ട്.
ലോഡ്ജ് നവീകരണത്തിന്റെ അവസാന അവലോകനം വെള്ളിയാഴ്ച നടന്നു. നടത്തിപ്പ് ആരെ ഏൽപ്പിക്കണം എന്നതുൾപ്പെടെ ധനകാര്യകമ്മിറ്റിയും കൗൺസിലും തീരുമാനിക്കും. സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ആർ. റെനീഷ്, സുനിത ഡിക്സൺ, ഷീബ ലാൽ, കൗൺസിലർ മനു ജേക്കബ് എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.
എല്ലാ സൗകര്യങ്ങളും വിളിപ്പുറത്ത്
നോർത്ത് സ്റ്റേഷനിൽ നിന്ന് നടക്കാനുള്ള ദൂരം, ഒട്ടുമിക്ക ദീർഘദൂര ട്രെയിനുകളുടെയും സ്റ്റോപ്പ് നോർത്തിലാണ്. കലൂർ ബസ് സ്റ്റാൻഡ്, സൗത്ത് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ബൈപാസ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താം. മെട്രോ സംവിധാനം തൊട്ടടുത്തുണ്ടെന്ന സവിശേഷതയുമുണ്ട്.
സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഷി ലോഡ്‌ജ് പദ്ധതി കൊച്ചി നഗരത്തിൽ നടപ്പായിരുന്നില്ല. പുതിയ കൗൺസിൽ അധികാരമേറ്റശേഷമാണ് അതിനുള്ള നടപടികൾ തുടങ്ങിയത്. കൊച്ചിയിലെത്തുന്നവർക്ക് സ്വകാര്യ ലോഡ്‌ജുകളിലെ മുറിവാടക താങ്ങാനാകാത്തതാണ്. സുരക്ഷയും പ്രധാനമാണ്. ഇതോടെയാണ് ഷീ ലോഡ്‌ജ് യാഥാർത്ഥ്യമാക്കാൻ കോർപ്പറേഷൻ മുന്നിട്ടിറങ്ങിയത്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം നടത്തും.
മേയർ എം. അനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |