പാലാ. വഴിയരുകിൽ കാലൊടിഞ്ഞും മുറിവേറ്റും ദൈന്യാവസ്ഥയിൽ കിടന്ന നായ്ക്കുട്ടിക്ക് പാലാ നഗരസഭ ചെയർമാനും ആരോഗ്യവിഭാഗം ജീവനക്കാരും സന്മനസുള്ള രണ്ട് യുവാക്കളും ചേർന്ന് രക്ഷയൊരുക്കി. വഴിയിൽ വാഹനമിടിച്ച് കിടന്ന നായയ്ക്ക് 'കുട്ട്‌റു ' എന്ന പേരിട്ടതുപോലും രക്ഷകരായി വന്ന യുവാക്കളാണ്. ഇന്നലെ രാവിലെ 6 ഓടെ പാലാ - രാമപുരം റൂട്ടിൽ പെട്രോൾ പമ്പിന് എതിർവശമാണ് റോഡരുകിൽ നായയെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടത്.
ഇതിനിടെ കോരിച്ചൊരിയുന്ന മഴ പെയ്തു. ചെളിവെള്ളത്തിൽ കുളിച്ച് ദൈന്യതയോടെ കിടന്ന നായയെ ഉപേക്ഷിച്ചു പോകാൻ അതുവഴി വന്ന പയപ്പാർ സ്വദേശി പ്രദീപ് പ്രശാന്തിനു കഴിഞ്ഞില്ല. ഉടൻ പാലാ മൃഗാശുപത്രിയിലെത്തി വിവരം പറഞ്ഞു. നായയെ കൊണ്ടുവന്നാൽ ചികിത്സിക്കാമെന്നായി ഡോക്ടർ. ഒറ്റയ്ക്കുള്ളതിനാൽ നായയെ കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കാരണം പ്രദീപ് ധർമ്മസങ്കടത്തിലായി. ഇതിനിടെ സുഹൃത്തായ ഒരു പ്രമുഖ മാദ്ധ്യമപ്രവർത്തകനെ പ്രദീപ് വിവരം അറിയിച്ചു. അദ്ദേഹം നഗരസഭ ചെയർമാൻ ആന്റോ ജോസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ആരോഗ്യവിഭാഗം ജീവനക്കാരോട് നായയെ മൃഗാശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകി. മൃഗഡോക്ടറെ വിളിച്ച് എത്രയും വേഗം ചികിത്സ ലഭ്യമാക്കാനും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയും സ്ഥലത്തെത്തി.
ഇതിനോടകം നീണ്ട ആറ് മണിക്കൂർ കഴിഞ്ഞു പോയിരുന്നു. ഇതിനിടെ പ്രദീപ്,സുഹൃത്തായ രമേശിനെയും വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് നായയ്ക്ക് ബിസ്‌കറ്റും വെള്ളവും കൊടുക്കാൻ ശ്രമിച്ചെങ്കിലും കടുത്ത വേദനമൂലം അത് കഴിച്ചില്ല. പിന്നീട് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളെത്തി. എന്നാൽ പ്രദീപും രമേശും ചേർന്നാണ് നായയെ പെട്ടി ഓട്ടോയിലേക്ക് കയറ്റിയത്. ആരോ വീട്ടിൽ വളർത്തുന്ന നായയാണ് അപകടത്തിൽപെട്ടത്. കഴുത്തിൽ തുടലുണ്ടായിരുന്നു. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം നായയെ മൃഗാശുപത്രിയിൽ തന്നെ പാർപ്പിച്ചിരിക്കയാണ്.
ചത്താൽ കുഴിച്ചിടാം.
ഗുരുതരാവസ്ഥയിൽ കണ്ട നായയെക്കുറിച്ച് ആദ്യം പ്രദീപ് പ്രശാന്ത് പാലാ നഗരസഭയിലെ ഒരു പ്രമുഖ കൗൺസിലറെ വിളിച്ചു പറഞ്ഞു. ഒന്നും ചെയ്യാനില്ല, ചത്തെങ്കിൽ കുഴിച്ചിടാൻ മാത്രമേ പ്രൊവിഷനുള്ളൂ എന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് പ്രദീപ് പറയുന്നു.
കടിച്ചാൽ എന്തു ചെയ്യും.
ഇതിലും വിചിത്രമായിരുന്നു നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സതീഷ് കുമാറിന്റെ പ്രതികരണം. തൊഴിലാളികൾ അവിടെ ചെല്ലുമ്പോൾ നായ കടിച്ചാൽ എന്തുചെയ്യുമെന്നാണ് ഇദ്ദേഹം ചോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |