കൊച്ചി: കവളപ്പാറയിൽ 2019ലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കണമെന്ന ഹർജിയിൽ സർക്കാർ മറുപടി നൽകാൻ വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇതിൽ അനിശ്ചിതാവസ്ഥ തുടരാനാവില്ലെന്ന് പറഞ്ഞ സിംഗിൾബെഞ്ച് ജൂലായ് 27ന് ഹർജി പരിഗണിക്കുമ്പോൾ കൃത്യമായ വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു.
കവളപ്പാറ ഭൂദാൻ കോളനിയിലെ കെ. നാരായണൻ ഉൾപ്പെടെ ആറുപേർ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി. അരുണിന്റെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
2019 ആഗസ്റ്റ് എട്ടിനാണ് നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടിയത്. 59പേർ മരിച്ചു. കൃഷിഭൂമിയും വീടുകളും നശിച്ചു. ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചെങ്കിലും കൃഷിഭൂമി പഴയ രീതിയിലാക്കിയില്ല. ഉരുൾപൊട്ടി കല്ലും മണ്ണും അടിഞ്ഞതിനാൽ കൃഷിഭൂമി ഉപയോഗശൂന്യമായി. ഇതുമായി ബന്ധപ്പെട്ട ഹർജി സർക്കാരിന്റെ മറുപടിക്കായി പലതവണ മാറ്റിവച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
കൃഷിഭൂമിയിലെ കല്ലും മണ്ണും യന്ത്രസഹായത്തോടെ നീക്കാൻ സർക്കാരിന് വൈമനസ്യമുണ്ടെങ്കിൽ അതുചെയ്യാൻ തങ്ങളെ അനുവദിക്കണമെന്ന് ഹർജിക്കാർ വാദിച്ചു.
സർക്കാർ അറിയിക്കേണ്ട വിവരങ്ങൾ
ഭുമി കൃഷിയോഗ്യമാക്കാനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും സ്വീകരിച്ച നടപടികൾ
ഭൂമിയിലെ കല്ലും മണ്ണും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സ്വന്തംനിലയ്ക്ക് മാറ്റാമെന്ന ഹർജിക്കാരുടെ നിർദ്ദേശം അനുവദിക്കാമോ?
ഇല്ലെങ്കിൽ ബദൽ മാർഗമെന്താണ്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |