തിരുവനന്തപുരം: ക്ളാസ് മുറിയിൽ നിന്ന് കാമറയ്ക്കു മുന്നിലേക്ക് ഹരിശ്രീ കുറിച്ച് അദ്ധ്യാപികയും ശിഷ്യയും. അമ്പൂരി ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന ഉഷാകുമാരിക്കും ശിഷ്യയായ പത്തുവയസുകാരി സജിതയ്ക്കുമാണ് (പൊന്നി) ഈ ഭാഗ്യം.
ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അദ്ധ്യാപികയ്‌ക്കുള്ള ബഹുമതി ലഭിച്ച ഉഷാകുമാരി ഏകാദ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെ പേരൂർക്കട എച്ച്.എസ്.എസിലെ തൂപ്പുകാരിയായി.
ഏകാദ്ധ്യാപക വിദ്യാലയ അദ്ധ്യാപികയായി തന്നെയാണ് ഉഷാകുമാരി അഭിനയിക്കുന്നത്.
കാട്ടിൽ കഴിയുന്ന പത്തുവയസുകാരി ചിന്നുവെന്ന കഥാപാത്രം മഴയെ അമ്മയായി സങ്കൽപ്പിച്ച് തേടിയിറങ്ങുന്നതാണ് കഥ. സിനിമയുടെ പേരും ചിന്നു.സംവിധായകൻ മൊബിൻ ഗോപിനാഥ് കഥപറഞ്ഞപ്പോൾ,
തന്റെ ശിഷ്യയായിരുന്ന സജിതയെ ചിന്നുവാക്കാമെന്ന് പറഞ്ഞതും ഉഷാകുമാരിയാണ്. അതിനും കാരണമുണ്ടെന്ന് ടീച്ചർ പറയുന്നു.
മറ്റുള്ളവർക്കു മുന്നിൽ അഭിനയിച്ചു കാണിക്കാനും നൃത്തം വയ്ക്കാനും മടിയില്ലാത്ത കുട്ടിയാണ് സജിത. അവളുടെ ചിരി മനോഹരമാണ്. എന്നും എന്റെ കൂടെ വരുമായിരുന്നു. നദിക്കരവരെ കാര്യങ്ങൾ പറഞ്ഞ് പാട്ടുപാടി നടക്കും. നായകൻ ശ്രീജിത്ത് വാവയുമായി സംവിധായകൻ മൊബിൻ ഗോപിനാഥ് അവളെ കണ്ട് ചില രംഗങ്ങൾ അഭിനയിപ്പിച്ചു. എല്ലാവർക്കും ഇഷ്ടമായി.
അമ്പൂരി തൊടുമല കാരിക്കുഴി സെറ്റിൽമെന്റ് കോളനിയിലെ കൃഷിക്കാരനായ സതീഷിന്റെയും ആശാവർക്കറായ വനജ കുമാരിയുടെയും മകളാണ് ഇപ്പോൾ, അമ്പൂരി സെന്റ് ജോർജ് എൽ.പി.എസിലെ മൂന്നാം ക്ളാസിൽ പഠിക്കുന്ന സജിത.
ചിത്രത്തിന്റെ പൂജ ഇന്നലെ തിരുവനന്തപുരം വ്യാപാര ഭവനിൽ നടന്നു. ഷൂട്ടിംഗ് അടുത്തയാഴ്ച ആരംഭിക്കും. ബിയാട്രിസ് എന്ന ഷോർട്ട് ഫിലിം ചെയ്തതും മൊബിൻ ഗോപിനാഥാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |