കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി സാബു ജോസഫാണ് (54)എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ സാബു ജോലി സമയത്ത് ചില വീഡിയോകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാനെന്ന വ്യാജനെ കുട്ടിയെ സെക്യൂരിറ്റി ക്യാബിനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകൾ കുട്ടിയെ കാണിക്കുകയും വിദ്യാർത്ഥിയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തു. ഇത് എതിർത്ത കുട്ടി ഓടി രക്ഷപ്പെട്ട് അദ്ധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം പ്രശ്നമാകുമെന്നറിഞ്ഞ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്കൂളിൽ നിന്ന് കടന്നുകളഞ്ഞു. പിന്നാലെ കുട്ടിയും രക്ഷിതാക്കളും എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി പരാതിയും നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊച്ചിയിലെ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസി വഴിയാണ് സാബു സ്കൂളിലെത്തിയത്. ഇയാൾ വീടുമായി അകന്ന് കഴിയുകയാണ്. കൊച്ചിയിലെ സെക്യൂരിറ്റി സ്ഥാപനങ്ങളെയും ഇയാളുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |