തൃശൂർ: ടൂറിസം ശ്രദ്ധയാകർഷിക്കുന്ന ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് തൃശൂരിൽ യാഥാർത്ഥ്യമാകുന്നു. മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കെ. രാജൻ നിർവഹിക്കും. മെട്രോ നഗരങ്ങളിലേതുപോലെ എല്ലാ സാധനസാമഗ്രികളും ലഭിക്കുന്ന തൃശൂരിലെ ആദ്യത്തെ ഫ്‌ളീ മാർക്കറ്റാണിത്.
വ്യാഴം, വെള്ളി ദിവസങ്ങളിലായി അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ട കച്ചവടക്കാർ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ കച്ചവടം നടത്തും. ഇതിന്റെ ഭാഗമായി, ഇവർ ആദ്യം ഇരുന്ന സ്ഥലങ്ങളിൽ മറ്റാരും വന്ന് കച്ചവടം ചെയ്യാതിരിക്കാൻ ആ പ്രദേശം റെഡ് സോണാക്കുന്ന പ്രക്രിയ പൂർത്തീയായി. അടുത്ത ഘട്ടത്തിൽ ലാലൂർ, മണ്ണുത്തി, ചേറൂർ എന്നിവിടങ്ങളിൽ പുതിയ വ്യാപാര കേന്ദ്രങ്ങൾ ആരംഭിക്കും.
ഉപഭോക്താക്കളെ ആകർഷിക്കൽ ലക്ഷ്യം
പുതിയ സ്ഥലത്തേക്ക് ആളുകളെ ആകർഷിക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി വൈദ്യുതാലങ്കാരം, പാർക്കിംഗ് സൗകര്യം, സായാഹ്നങ്ങളിൽ കലാപരിപാടികൾ, സെൽഫി പോയിന്റുകൾ, ജന്മദിനം, വിവാഹ വാർഷികം, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യം, ഫുഡ് കൗണ്ടറുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നുമുതൽ വിവിധ കലാപരിപാടികൾ ആരംഭിക്കും.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വഴിയോര കച്ചവടങ്ങളുടെ സംരക്ഷണമാണ് പ്രധാന ലക്ഷ്യം. ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങൾക്ക് സമാനമായ വ്യാപാര സൗഹൃദ നഗരമായി ഇതോടെ തൃശൂർ മാറും.
- എം.കെ. വർഗീസ്, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |