കൊല്ലം: നിയന്ത്രണം ലംഘിച്ച് സ്‌കൂൾ സമയത്ത് നിരത്തുകളിൽ ടിപ്പറുകൾ ചീറിപ്പാഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. അദ്ധ്യയന വർഷം ആരംഭിച്ചപ്പോൾ നിരത്തുകളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ശക്തമായിരുന്നു. പിന്നീട് അത് നിലച്ചതോടെ ടിപ്പറുകളും ടോറസ് ലോറികളും നിയന്ത്രണമില്ലാതെ പായുകയാണ്. എന്നാൽ, അധികൃതരുടെ ഒത്താശയോടെയാണ് നിയന്ത്രണ സമയങ്ങളിൽ ടിപ്പറുകൾ പായുന്നതെന്ന് ആരോപണമുണ്ട്. മുൻകൂർ പിഴയടയ്ക്കുന്നതും ഉദ്യോഗസ്ഥരെ 'കാണേണ്ട രീതിയിൽ' കാണുന്നതുമാണ് ഇവ തടയാത്തതും പിടിച്ചെടുക്കാത്തതുമെന്നാണ് ആക്ഷേപം.
രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയുമാണ് ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണമുള്ളത്. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് ടിപ്പറുകൾ അധികമായുള്ളതെങ്കിലും നഗര പ്രദേശങ്ങളിലും സ്‌കൂൾ സമയത്ത് ഇവ നിരത്തിലിറക്കുന്നുണ്ട്. മിക്കവയും ലോഡുമായി സഞ്ചരിക്കാൻ ഇടറോഡുകളാണ് തിരഞ്ഞെടുക്കുന്നത്. നേരത്തെ സ്‌കൂൾ സമയങ്ങളിൽ സഞ്ചരിക്കുന്ന ടിപ്പറുകൾ പൊലീസും മോട്ടോർ വാഹനവകുപ്പും പിടിച്ചെടുത്തിരുന്നു. എന്നാൽ നിലവിൽ അത്തരം നടപടികളൊന്നും നടക്കുന്നില്ല.
പിഴ ചോദിച്ചുവാങ്ങും
ടോറസ് ഉൾപ്പെടെയുള്ള ടിപ്പർ വാഹനങ്ങൾ ലോഡുമായി യാത്രതുടങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പിഴയടയ്ക്കുന്ന ഏർപ്പാട് ജില്ലയിൽ പലയിടത്തുമുണ്ട്. പൊലീസ് ആവശ്യപ്പെട്ടില്ലെങ്കിൽ പോലും കൃത്യമായി ഇവരെത്തി പിഴയടച്ച് രസീതും കൈപ്പറ്റും. കുറഞ്ഞത് 500 രൂപയുടെ രസീത് വാങ്ങുന്ന ഇവർ ആ ദിവസം മുഴുവൻ ഈ രസീതിന്റെ ബലത്തിൽ തലങ്ങും വിലങ്ങും പായുകയാണ് പതിവ്. സ്റ്റേഷനിലെത്തി പിഴയീടാക്കുന്നതിനാൽ ചില പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആവശ്യമായ സഹായം നൽകുകയും ചെയ്യും.
സ്‌കൂൾ സമയത്ത് നിയന്ത്രിക്കണം
നിർമ്മാണ സാമഗ്രികളുമായി പൊടിപറത്തി പോകുന്ന വാഹനങ്ങൾ
സുരക്ഷയില്ലാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന വസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ
വാഹനങ്ങളിൽ നിന്ന് പ്രധാനപാതകളിലെ ലോഡ് ഇറക്കൽ
കേബിൾ ടി.വി, ഒപ്ടിക്കൽ ഫൈബർ അറ്റകുറ്റപ്പണി
വാഹനങ്ങളുടെ അമിതവേഗത, അനാവശ്യ തിടുക്കം
'' സ്‌കൂൾ സമയങ്ങളിൽ സ്‌കൂളുകൾക്ക് മുന്നിൽ പൊലീസ്, ട്രാഫിക് വാർഡന്മാർ എന്നിവരുടെ സേവനം ലഭ്യമാണ്. എന്നാൽ സ്‌കൂളിലേക്ക് വരുമ്പോഴും മടങ്ങുമ്പോഴും വഴിയിൽ പലയിടത്തും കുട്ടികൾ അപകട ഭീതിയിലാണ് "- രക്ഷിതാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |