ആറുലക്ഷം രൂപ വിലവരുന്ന മരുന്ന് 14 കുട്ടികൾക്ക് നൽകി
തിരുവനന്തപുരം : അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് സംസ്ഥാനത്ത് സൗജന്യമായി മരുന്ന് വിതരണം ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ രോഗത്തിന് സൗജന്യമായി മരുന്ന് നൽകുന്നത്. 14 കുട്ടികൾക്ക് ഒരു വയലിന് ആറ് ലക്ഷം രൂപ വീതം വിലവരുന്ന ഓരോ വയൽ മരുന്നാണ് നൽകിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഈ അസുഖത്തിന് ഇന്ത്യയിൽ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. 21 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ മരുന്ന് നൽകുന്നത്. രണ്ട് കുട്ടികൾക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും 12 കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലുമാണ് മരുന്ന് നൽകിയത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിൽ ആദ്യമായാണ് അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫിയ്ക്ക് സർക്കാർ മരുന്ന് നൽകുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചതിന് പിന്നാലെയാണ് മരുന്ന് സൗജന്യമായി നൽകുന്നത്.
എന്താണ് എസ്.എം.എ?
സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ജനിതക രോഗമാണ്.പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം കുറഞ്ഞുവരുന്ന രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നാഡികൾ ഉത്ഭവിക്കുന്നത് സുഷുമ്നാ നാഡിയിൽ നിന്നാണ്. ഈ കോശങ്ങൾ നശിക്കുന്നതാണ് കാരണം. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങൾ നശിച്ചാൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |