മോസ്കോ : രാജ്യത്തെ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ തലപ്പത്ത് അഴിച്ചുപണിയ്ക്ക് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റോസ്കോസ്മോസിന്റെ തലവനായ ഡിമിട്രി റൊഗോസിനെ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ ഉപപ്രധാനമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന യൂറി ബോറിസോവിനാണ് പകരം ചുമതല.
65കാരനായ യൂറി ബോറിസോവ് മുൻ സൈനികൻ കൂടിയാണ് 1990കൾ മുതൽ പ്രതിരോധ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ബോറിസോവ് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നിർമ്മാണം ഉൾപ്പെടെ മിലിട്ടറി, ബഹിരാകാശ കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ യാത്രയ്ക്ക് പരസ്പരം പേടകങ്ങൾ അടക്കമുള്ള സൗകര്യങ്ങൾക്ക് ഒരുക്കുന്നതിന് നാസയുമായി കരാർ ഒപ്പിട്ടെന്ന് റോസ്കോസ്മോസ് അറിയിച്ചതിന് തൊട്ടുമുന്നേയായിരുന്നു സ്ഥാനമാറ്റം.
മാറ്റത്തിന്റെ കാരണത്തെ കുറിച്ച് ക്രെംലിൻ പ്രതികരിച്ചിട്ടില്ല. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ പ്രതിരോധ മേഖലയ്ക്ക് നേരെയുള്ള പാശ്ചാത്യ ഉപരോധങ്ങൾക്കെതിരെ റൊഗോസിൻ നടത്തിയ കടുത്ത ഭാഷയിലെ പ്രകോപനപരമായ പ്രതികരണങ്ങൾ വിവാദമായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്നും ബഹിരാകാശ മേഖലയിൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം അസാദ്ധ്യമാണെന്നും പറഞ്ഞ റൊഗോസിൻ റഷ്യയുടെ ആണവ സാദ്ധ്യതകളെ പറ്റി പുകഴ്ത്തുകയും ചെയ്തിരുന്നു.
2018ലാണ് റൊഗോസിനെ റോസ്കോസ്മോസിന്റെ തലവനായി നിയമിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള റഷ്യൻ മോഡ്യൂളിന്റെ വിക്ഷേപണം, ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം തുടങ്ങി നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ റൊഗോസിന്റെ നേതൃത്വത്തിൽ റോസ്കോസ്മോസ് കൈവരിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ റൊഗോസിൻ പലപ്പോഴായി രംഗത്തെത്തിയിരുന്നു. നാസയ്ക്കെതിരെയും റൊഗോസിൻ ഭീഷണി മുഴക്കിയിട്ടുണ്ട്. റോസ്കോസ്മോസിന്റെ തലപ്പത്ത് നിന്ന് നീക്കിയെങ്കിലും റൊഗോസിന് പുതിയ പദവി നൽകുമെന്നാണ് ക്രെംലിൻ നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |