കൊച്ചി: വിലക്കയറ്റവും പലിശനിരക്ക് വർദ്ധനയും സാമ്പത്തികഞെരുക്കവുമെല്ലാം ചെറുകാറുകളുടെ വില്പനയെ തളർത്തുമ്പോഴും ഇന്ത്യയിൽ വലിയകാറുകൾക്ക് പ്രിയം കുതിച്ചുയരുന്നു. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളും (എസ്.യു.വി) മൾട്ടി പർപ്പസ് വാഹനങ്ങളും (എം.പി.വി) ഈവർഷം രേഖപ്പെടുത്തുന്നത് മികച്ച വില്പനനേട്ടം.
ജനുവരി-മേയ് കാലയളവിൽ ഇന്ത്യയിൽ യാത്രാ (പാസഞ്ചർ) വാഹന ശ്രേണിയിൽ ഏറ്റവും ഉയർന്ന വില്പന വളർച്ച രേഖപ്പെടുത്തിയത് എം.പി.വികളാണ്.
കഴിഞ്ഞവർഷത്തെ സമാനകാലത്തേക്കാൾ 54 ശതമാനം വളർച്ചയോടെ 1,38,136 എം.പി.വികളാണ് ഈവർഷം പുതുതായി നിരത്തിലെത്തിയത്. രാജ്യത്ത് ഏറവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനശ്രേണിയായ എസ്.യു.വികളും മികച്ച നേട്ടം കൊയ്‌തു. 2021 ജനുവരി-മേയ് കാലയളവിനേക്കാൾ 21 ശതമാനം വർദ്ധനയോടെ ഈവർഷത്തെ സമാനകാലത്ത് 5,65,384 എസ്.യു.വി യൂണിറ്റുകൾ ഇന്ത്യക്കാർ വാങ്ങി.
എം.പി.വികളിൽ വിപണിയിലെത്തി മാസങ്ങൾക്കകം തന്നെ ദക്ഷിണ കൊറിയൻ കമ്പനിയും ഹ്യുണ്ടായിയുടെ ഉപബ്രാൻഡുമായ കിയയുടെ മോഡൽ 'കാരെൻസ്" 17 ശതമാനം വിഹിതവുമായി വൻ സ്വീകരണം സ്വന്തമാക്കി.
എസ്.യു.വികളിൽ മുന്നിൽ ആഭ്യന്തര ബ്രാൻഡായ ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലായ നെക്‌സോൺ ആണ്. ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹനശ്രേണിയിൽ 47 ശതമാനമാണ് ഇപ്പോൾ എസ്.യു.വികളുടെയും എം.പി.വികളുടെയും സംയുക്തവിഹിതം.
കഴിഞ്ഞ ജനുവരി മേയിൽ രാജ്യത്തെ മൊത്തം പാസഞ്ചർ വാഹനമവില്പന 14 ശതമാനം വളർന്ന് 15,06,765 യൂണിറ്റുകളിൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |