SignIn
Kerala Kaumudi Online
Thursday, 18 April 2024 9.20 PM IST

'എൻ.എൻ പിള്ള' വീണ്ടും വേദിയിൽ, കണ്ണീരോടെ വിജയരാഘവൻ

drama

കോട്ടയം. എൻ.എൻ.പിള്ളയുടെ നാടകീയത നിറഞ്ഞ സൂക്ഷ്മഭാവങ്ങളും വേറിട്ട ശബ്ദവും വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസിലിരുന്ന മകനും ചലച്ചിത്ര താരവുമായ വിജയരാഘവന്റെ കണ്ണുകൾ നിറഞ്ഞു.

മലയാള നാടകത്തിൽ ഇടിവെട്ടിയ ഡയലോഗുകളുടെ ഗോഡ്ഫാദറായിരുന്ന എൻ.എൻ.പിള്ളയുടെ ആത്മകഥ "ഞാൻ" വേളൂർ ആർട്ടിസ്റ്റ് കേശവൻ മെമ്മോറിയൽ ഹാളിൽ ശനിയാഴ്ച അരങ്ങേറിയതിന് സാക്ഷിയായ വിജയരാഘവൻ തിരശീല താഴ്ന്നതോടെ സ്റ്റേജിൽ കയറി. " ജീവിതത്തിലുടനീളം അച്ഛൻ അനുഭവിച്ച കഷ്ടപ്പാടുകൾ സ്റ്റേജിൽ കണ്ടപ്പോൾ എനിക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല .പച്ചയായ ജീവിതാനുഭവങ്ങളാണ് ആത്മകഥയിലുള്ളത്. സി.ഡി.ദേശികന്റെ നാടകാവിഷ്ക്കാരം വായിച്ച് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. എൻ.എൻ.പിള്ളയുടെ സ്കിറ്റ് അവതരിപ്പിച്ചിട്ടുള്ള അരവിന്ദാക്ഷകുറുപ്പിനെ ശുപാർശ ചെയ്തത് ഞാനാണ്. എടുപ്പിലും നടപ്പിലുമെല്ലാം എൻ.എൻ.പിള്ളയുടെ ഓർമ ഉണർത്തിയതിന് തെളിവായി സദസിൽ നിന്ന് ഉയർന്ന കൈയ്യടികൾ. സുജാതന്റെ രംഗപടവും മനോജ് നാരായണന്റെ സംവിധാനവും വിവരിക്കാൻ വാക്കുകളില്ല ..എൻ.എൻ.പിള്ള എന്ന മഹാനടനോടും നാടകാചര്യനോടും നീതി പുലർത്തിയതിൽ സന്തോഷം "വിജയരാഘവൻ പറഞ്ഞു.

28 വയസിനുള്ളിൽ അരങ്ങേേറിയ ജീവിതനാടകത്തിലെ പ്രസക്തമെന്ന് തോന്നിയ ചില രംഗങ്ങളുടെ വിവരണമാണ് "ഞാൻ". ആത്മകഥയുടെ ആത്മാംശം ചോരാതെ എൻ.എൻ.പിള്ളയുടെ ജീവിതരേഖയിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണ് രണ്ടു കാലങ്ങളിലുള്ള നാടകാവിഷ്കാരം.

പ്രതിമയായും മനുഷ്യനായും ഇടക്കിടെ വേദിയിൽ വന്ന് അരവിന്ദാക്ഷകുറുപ്പ് എൻ.എൻ പിള്ളയുടെ ഡയലോഗുകൾ വെടിയുണ്ടയാക്കിയപ്പോൾ യൗവ്വനകാലം കെ.പി.എ.സി കാളിദാസനായിരുന്നു.

നാടകങ്ങളിലൂടെ സമൂഹത്തെ ആഞ്ഞടിച്ച ചാട്ടവാർ ഡയലോഗുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച എൻ.എൻ.പിള്ള ഇന്നു ജീവിച്ചിരുന്നെങ്കിൽ പുതിയ കാലത്തോടുള്ള പ്രതികരണം എന്താവുമെന്നാണ് നാടകം പറയുന്നത്. ജീവിക്കാൻ മാർഗമില്ലാതെ 80 രൂപയുമായി നാടുവിട്ട് മലയായിലെത്തി ഐ.എൻ.എ ഭടനായ കാലം മുതൽ എട്ടുവർഷത്തിന് ശേഷം പരമദരിദ്രനായി രണ്ടര രൂപയുമായി തിരിച്ച് കേരളത്തിലെത്തി കെട്ടിയാടിയ പല ജീവിത വേഷങ്ങളും രംഗത്ത് ആവിഷ്കരിക്കുന്നുണ്ട്.

കോട്ടയം നഗരത്തിൽ സ്ഥാപിച്ച എൻ.എൻ.പിള്ളയുടെ പ്രതിമയ്ക്ക് ചുറ്റും നടക്കുന്ന കഥയായാണ് അവതരണം. രണ്ടാം ലോക മഹായുദ്ധവും വിശ്വകേരള കലാസമിതി ബസും പഴയ കാല ആവി എഞ്ചിനുമെല്ലാം സ്റ്റേജിലെത്തിച്ചു കൈയ്യടി വാങ്ങാൻ രംഗപടാചാര്യനായ സുജാതന് കഴിഞ്ഞു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, NNP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.