കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ അന്നദാനം പുനരാരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി.നന്ദകുമാർ ഇന്നലെ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. മെമ്പർ എം.ജി.നാരായണൻ, എം.കെ.അയ്യപ്പൻ, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്താ, മാനേജർ കെ.വിനോദ് എന്നിവർ പങ്കെടുത്തു.
വർഷങ്ങൾക്ക് മുമ്പ് നിറുത്തിവെച്ചിരുന്ന അന്നദാനം കൊടുങ്ങല്ലൂരിലെ പാരമ്പര്യ ശാന്തിക്കാരനായ അഡ്വ.ത്രിവിക്രമൻ അടികളുടെ നേതൃത്വത്തിൽ 1998ൽ പുനരാംഭിക്കുകയായിരുന്നു. ശ്രീ കുരുംബ ഭഗവതി സേവാസഭ എന്ന പേരിൽ ഭക്തരുടെ ഒരു വിപുലമായ സംഘടനയുണ്ടാക്കിയാണ് അന്ന് അന്നദാനം ആരംഭിച്ചത്.
ക്ഷേത്രത്തിൽ വരുന്ന ഭക്തർ വിശന്ന് പോകരുതെന്നായിരുന്നു ലക്ഷ്യം. ത്രിവിക്രമൻ അടികൾ സ്ഥാപക സെക്രട്ടറിയും പരേതനായ ടി.രാമൻകുട്ടി മാസ്റ്റർ സ്ഥാപക പ്രസിഡന്റുമായുള്ള 500 ഓളം പേരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അന്നദാനം നടത്തിയിരുന്നത്. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ മുഖ്യ രക്ഷാധികാരിയായി. ജസ്റ്റിസ് സി.എസ്.രാജൻ, ജസ്റ്റിസ് ശങ്കര സുധൻ, ജസ്റ്റിസ് പി.ആർ.രാമൻ, പരേതരായ ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ, ജസ്റ്റിസ് കെ.പി.രാധാകൃഷ്ണ മേനോൻ തുടങ്ങിയവർ അന്നദാന സഭയിലെ സ്ഥാപക അംഗങ്ങളായിരുന്നു. കാൽ നൂറ്റാണ്ടോളം അന്നദാനം നടത്തിയിരുന്ന ശ്രീ കുരുംബ ഭഗവതി സേവാ സഭയുടെ നിർദ്ദേശം അനുസരിച്ചാണ് ദേവസ്വം ബോർഡ് അന്നദാനം ഏറ്റെടുത്തത്. 2019 മാർച്ചിൽ കൊവിഡിനെ തുടർന്നുണ്ടായ അടച്ച് പൂട്ടലിലാണ് സേവാ സഭ അന്നദാനം നിറുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |