തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിൽ വൻ സംഘർഷം
50 വാഹനങ്ങളും കത്തിച്ചു
20 പൊലീസുകാർക്ക് പരിക്ക്
ചെന്നൈ:തമിഴ്നാട് കല്ലക്കുറിച്ചി ജില്ലയിലെ ചിന്നസേലത്ത് കണിയാമൂറിലെ സ്വകാര്യ ബോർഡിംഗ് സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനി (17) ആത്മഹത്യ ചെയ്തതിന് കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നാരോപിച്ച് വിദ്യാർത്ഥികളും നാട്ടുകാരും സ്‌കൂൾ കെട്ടിടം തല്ലിത്തകർത്ത് തീയിട്ടു. 30 സ്‌കൂൾ ബസും നാലു പൊലീസ് വാഹനങ്ങളും ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ കത്തിച്ചു. ട്രാക്ടർ ഉപയോഗിച്ച് ബസുകൾ മറിച്ചിട്ട് തകർത്ത ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വൻ ജനക്കൂട്ടം പൊലീസിനെ വളഞ്ഞ് കല്ലെറിഞ്ഞതിൽ വില്ലുപുരം മേഖലാ ഡി.ഐ.ജി എം. പാണ്ഡ്യൻ അടക്കം 20 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്‌ക്കുകയും ചെയ്‌തെങ്കിലും സംഘർഷം അയഞ്ഞില്ല.
ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്‌കൂൾ വളപ്പിൽ രാത്രിയിലും അക്രമം തുടർന്നു. പൊലീസിനെ അകത്തേക്ക് കടത്തിയില്ല. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തി. തമിഴ്നാട് പൊലീസ് മേധാവി സി.ശൈലേന്ദ്ര ബാബുവും ആഭ്യന്തര സെക്രട്ടറിയും കല്ലക്കുറിച്ചിയിലെത്തി. മന്ത്രിതല സംഘവും എത്തും.
ഇന്നലെ രാവിലെ ചെന്നൈ–സേലം ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു.
ജൂലായ് 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ സുരക്ഷാ ജീവനക്കാരനാണ് കണ്ടത്. കല്ലക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു. പഠിക്കണമെന്നാവശ്യപ്പെട്ട് രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഈ അദ്ധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പഠിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അദ്ധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അദ്ധ്യാപകരെ വിട്ടയച്ചു. ഇന്നലെ രാവിലെ, പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. നിരവധി പരിക്കുകളിൽ നിന്നുള്ള രക്തസ്രാവവും ആഘാതവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കയാണ്.
ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്‌കൂളിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
അക്രമം ആശങ്കയുണ്ടാക്കുന്നു. പ്രതികൾ ശിക്ഷിക്കപ്പെടും. ജനങ്ങൾ സമാധാനം പാലിക്കണം.
-മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ട്വീറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |