SignIn
Kerala Kaumudi Online
Saturday, 20 April 2024 4.41 AM IST

പന്ത്,പാണ്ഡ്യ; പരമ്പര...ആഹാ അന്തസ് !

india-cricket

മൂന്നാം ഏകദിനത്തിൽ ഇംഗ്ളണ്ടിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി

ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് റിഷഭ് പന്തും (125)ഹാർദിക് പാണ്ഡ്യയും (നാലുവിക്കറ്റും 71 റൺസും)

മാഞ്ചസ്റ്റർ : ഇംഗ്ളണ്ടിനെതിരായ അവസാന ഏകദിനത്തിൽ അഞ്ചുവിക്കറ്റിന് വിജയം നേടി ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. മാഞ്ചസ്റ്ററിൽ വിജയിക്കാൻ 260 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 42.1 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ റിഷഭ് പന്തും(125 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറിയും (71) നാലുവിക്കറ്റുകളും നേടിയ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

റിഷഭ് 113 പന്തുകളിൽ 16 ബൗണ്ടറികളും രണ്ട് സിക്സുകളും പായിച്ചാണ് തന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറിലെത്തിയത്. വില്ളെയ് എറിഞ്ഞ 42-ാം ഓവറിൽ തുടർച്ചയായി അഞ്ചു ബൗണ്ടറികൾ പായിച്ചാണ് റിഷഭ് സെഞ്ച്വറിയിലെത്തിയത്. ഹാർദിക് 55 പന്തുകളിൽ 10 ബൗണ്ടറികളടക്കമാണ് 71 റൺസ് നേടിയത്. റിഷഭ് പന്ത് പ്ളെയർ ഒഫ് ദ മാച്ചായപ്പോൾ, ഹാർദിക് പാണ്ഡ്യ പ്ളെയർ ഒഫ് ദ സിരീസായി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 45.5ഓവറിൽ 259 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.47 പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യൻ ജയം. ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്.യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റും ജഡേജയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 72 റൺസെടുക്കുന്നതിനിടയിൽ നായകൻ രോഹിത് ശർമ്മ(17),ഓപ്പണർ ശിഖർ ധവാൻ (1),മുൻനായകൻ വിരാട് കൊഹ്‌ലി (17),സൂര്യകുമാർ യാദവ് (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റിഷഭും ഹാർദിക്കും ചേർന്ന് കൂട്ടിച്ചേർത്ത 133 റൺസ് വിജയത്തിന് അടിത്തറയിട്ടു. പാണ്ഡ്യ പുറത്തായശേഷം ജഡേജയെക്കൂട്ടി (7*) റിഷഭ് വിജയത്തിലെത്തിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ 74/4എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിനെ അർദ്ധ സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറും (60),ജാസൺ റോയ്‌യും (41),മൊയീൻ അലിയും (34), ക്രെയ്ഗ് ഓവർട്ടണും (32),ബെൻ സ്റ്റോക്സും (27),ലിയാം ലിവിംഗ്സ്റ്റണും (27) ചേർന്നാണ് 259ലെത്തിച്ചത്. പരിക്കേറ്റ ജസ്പ്രീത് ബുറയ്ക്ക് പകരം ഇന്നലെ കളിക്കാനിറങ്ങിയ പേസർ മുഹമ്മദ് സിറാജ് ഇംഗ്ളീഷ് ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ജോണി ബെയർസ്റ്റോയെയും ജോ റൂട്ടിനെയുമാണ് സിറാജ് ഡക്കാക്കി വിട്ടത്. തുടർന്ന് ജാസൺ റോയ്‌യും സ്റ്റോക്സും ചേർന്ന് 66ലെത്തിച്ചപ്പോഴേക്കും റോയ്‌യെ വീഴ്ത്തി ഹാർദിക് പാണ്ഡ്യ സഖ്യം പൊളിച്ചു. 14-ാം ഓവറിൽ ബെൻ സ്റ്റോക്സിനെ റിട്ടേൺ ക്യാച്ചിലൂടെ കൂടാരം കയറ്റിയ പാണ്ഡ്യ ഇംഗ്ളണ്ടിനെ 74/4എന്ന നിലയിലാക്കി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത് മൊയീൻ അലിയും ബട്ട്‌ലറും ചേർന്ന് 149ലെത്തിച്ചു.മൊയീനെ ജഡേജ റിഷഭിന്റെ കയ്യിലെത്തിച്ച ശേഷം ക്രീസിലെത്തിയ ലിവിംഗ്സ്റ്റണുമായി ചേർന്ന് ബട്ട്‌ലർ 198ലെത്തിച്ചു. മൂന്ന് പന്തുകൾക്കിടെ പാണ്ഡ്യ ലിവിംഗ്സ്റ്റണിനെയും ബട്ട്‌ലറെയും പുറത്താക്കി ഏകദിനത്തിലെ തന്റെ മികച്ച ബൗളിംഗ് പ്രകടനം കുറിച്ചു. തുടർന്ന് 60 റൺസ് കൂടി നേടുന്നതിനിടെ ഇംഗ്ളണ്ട് ആൾഒൗട്ടായി.

ഏകദിനത്തിലും ട്വന്റി-20യിലും ഒരു മത്സരത്തിൽ അർദ്ധസെഞ്ച്വറിയും നാലുവിക്കറ്റുകളും നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക് പാണ്ഡ്യ.

തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ഇന്നലെ റിഷഭ് പന്ത് നേടിയത്.85 റൺസായിരുന്നു ഇതിന് മുമ്പുള്ള റിഷഭിന്റെ ഉയർന്ന സ്കോർ.

133 റൺസാണ് അഞ്ചാം വിക്കറ്റിൽ റിഷഭ് പന്തും ഹാർദിക്ക് പാണ്ഡ്യയും കൂട്ടിച്ചേർത്തത്.

2015ന് ശേഷം ഇംഗ്ളണ്ട് സ്വന്തം നാട്ടിൽ നഷ്ടപ്പെടുത്തുന്ന മൂന്നാമത്തെ ഏകദിന പരമ്പരയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.