ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പുരുഷ ലോംഗ്ജമ്പിൽ തന്റെ മികവിനോട് നീതി പുലർത്താനാവാതെ മലയാളി താരം എം.ശ്രീശങ്കർ. ഫൈനലിൽ ആറു ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗളാക്കിയ ശ്രീശങ്കർ ഏഴാം സ്ഥാനത്താണ് ഫിനിഷ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിലെ 7.96 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ശ്രമം.യോഗ്യതാ റൗണ്ടിൽ എട്ടുമീറ്റർ ചാടിയ ശ്രീശങ്കറിന്റെ പേഴ്സണൽ ബെസ്റ്റായ 8.36 മീറ്റർ ഫൈനലിൽ ചാടിയ ചൈനയുടെ ജിയാനൻ വാംഗാണ് സ്വർണം നേടിയത്.
ആദ്യ ശ്രമത്തിൽ ശ്രീശങ്കർ 7.96 മീറ്റർ ചാടി. പിന്നീടുള്ള രണ്ടു ശ്രമങ്ങൾ ഫൗളായി. ഇതിലൊന്ന് എട്ടു മീറ്ററിലേറെ പിന്നിട്ടെങ്കിലും അതു ഫൗളായിരുന്നു. നാലാം തവണത്തെ ശ്രമം 7.89 മീറ്റർ. അഞ്ചാം ശ്രമവും ഫൗളായി. ആറാമത്തെ ചാട്ടം 7.83 മീറ്ററിൽ അവസാനിച്ചു.
ആദ്യ അഞ്ച് ശ്രമങ്ങൾ വരെ മുന്നിട്ടുനിന്ന ഗ്രീസിന്റെ മിൽറ്റിയൂഡിസ് ടെൻടോഗ്ലൊവെയെ അവസാന ശ്രമത്തിൽ പിന്തള്ളിയാണ് ജിയാനൻ വാംഗ് സ്വർണം നേടിയത്. 8.32 മീറ്റർ ചാടിയ ഗ്രീക്ക് താരം വെള്ളി നേടി. സ്വിസ് താരം സിമോൺ ഇഹാമറിനാണ് (8.16 മീറ്റർ) വെങ്കലം.
ഈയിനത്തിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങളായ മുഹമ്മദ് അനീസും ജെസ്വിൻ ആൾഡ്രിനും യോഗ്യതാ റൗണ്ടിൽതന്നെ പുറത്തായിരുന്നു.ലോക ചാമ്പ്യൻഷിപ്പ് ലോംഗ്ജമ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |