തൃശൂർ: തോറ്റകുട്ടികളുടെ ചന്തയായി തീരട്ടെ താങ്കളുടെ ട്യൂട്ടോറിയൽ കോളേജ് എന്ന് വൈക്കം മുഹമ്മദ് ബഷീർ ആശംസിച്ച ഒരു വിദ്യാഭ്യാസസ്ഥാപനമുണ്ട്, വേലൂരിൽ.. പേര് ബോധി!. നാടകവും സാഹിത്യവും സിനിമയും വിപ്‌ളവരാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞ അടിയന്തരാവസ്ഥക്കാലത്തിന്റെ സന്തതികളിലൊന്ന്. ആഭ്യന്തരവകുപ്പിന്റെ 'നോട്ടപ്പുള്ളി'യായ പാരലൽ കോളേജായിരുന്ന കുന്നംകുളത്തെ സുധയുടെ തുടർച്ച.
തീവ്രമായ ഓർമ്മയായി മാറിയ ആ കാലം എന്ന പോലെ, 'സുധ'യേയും 'ബോധി'യേയും രാഷ്ട്രീയസാംസ്‌കാരിക പ്രസ്ഥാനമാക്കിയ ശേഖരൻ അത്താണിക്കലും ഇനി കത്തുന്ന സ്മരണ. പരാജയം സംഭവിക്കുന്നവരും ജയിച്ചു വരുന്ന വിദ്യാർത്ഥികൾക്കൊപ്പം തന്നെ ലോകത്തിന് ആവശ്യമായ ഉപകരണമാണെന്ന ബോധം ഉണർത്തിയത് പ്രൊഫ.എം.എൻ. വിജയൻ മാഷായിരുന്നു. പരാജയപ്പെടുന്നവരുടെ കൂടി ലോകമാണിതെന്ന് തിരിച്ചറിഞ്ഞ് അവരെ കൈപിടിച്ചുയർത്തിയത് സുധയേയും ബോധിയേയും പോലെയുളള സമാന്തരസ്ഥാപനങ്ങളും. തോറ്റവരെ വിജയികളാക്കാനുളള കഠിനപ്രയത്‌നം നടത്തിയ ഈ സമാന്തരകലാലയങ്ങൾക്കായി ജീവിതം കൊണ്ട് പൊരുതി എന്നതാണ്, ശേഖരൻ മാഷെ വ്യത്യസ്തനാക്കുന്നത്. നോവലും കവിതയും ചെറുകഥയും നാടകവും സിനിമയുമെല്ലാം വായിച്ചും കണ്ടും എഴുതിയും സുധയും ബോധിയും തെളിച്ച വഴിയിലൂടെ കുറേ ചെറുപ്പക്കാർ നടന്നു. തീവ്ര ഇടതുപക്ഷപ്രവർത്തനങ്ങളുടെ കനൽവഴികളിൽ നിന്ന് ചിലർ നേതാക്കളായി മാറി. മറ്റു ചിലർ വിപ്‌ളവകാരികൾ, ചലച്ചിത്രനാടക പ്രവർത്തകരും എഴുത്തുകാരുമെല്ലാമായി.
പാരലൽ കോളേജുകളിലെ അദ്ധ്യാപകർ ഭൂരിഭാഗവും ബിരുദധാരികളായിരുന്നു. പക്ഷേ, ശേഖരൻ അത്താണിക്കൽ പ്രീഡിഗ്രിക്കാരനായിരുന്നു (പ്ളസ്ടു തത്തുല്യം). അദ്ധ്യാപനം കലാപ്രവർത്തനം തന്നെയാണെന്നും അക്കാഡമിക് ബിരുദങ്ങൾക്കപ്പുറമുള്ള കഴിവുകളാണ് പഠിപ്പിക്കാൻ വേണ്ടതെന്നും അദ്ദേഹം പഠിപ്പിച്ചുതന്നു. വിദ്യാർത്ഥികൾ പാരലൽ കോളേജിലെത്തിയത് പരീക്ഷയ്ക്ക് അൽപ്പം മാർക്ക് കുറഞ്ഞതുകൊണ്ടാണെന്നും അദ്ധ്യാപകർ ഇവിടെയെത്താൻ കാരണവും ചില കുറവുകളാണെന്നും മറച്ചുവയ്ക്കാൻ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഒന്നുമില്ലെന്നും അവരെല്ലാം ഉറച്ചു വിശ്വസിച്ചു.
വിശാലമായ ലൈബ്രറികളും സംവാദങ്ങളും സെമിനാറുകളും ആക്ടിവിസവും സമരങ്ങളും ചിത്രശിൽപ്പകലാ പഠനക്‌ളാസുകളുമെല്ലാമായിരുന്നു അക്കാലത്തെ കുറേ പ്രതിഭകളെ സൃഷ്ടിച്ചത്. ചലച്ചിത്രനടൻ ശിവജി അടക്കമുള്ള പ്രശസ്തർ അക്കൂട്ടത്തിലുണ്ട്. കേരളത്തിലെ പാരലൽ കോളേജുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു ശേഖരൻ അത്താണിക്കൽ. കടന്നുപോകുന്നത്, ജോലിക്കും കൂലിക്കും മാത്രം ലക്ഷ്യമിടാത്ത തലമുറയെ വാർത്തെടുത്ത തീക്കനൽക്കാലം കൂടിയാണ് ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |