ന്യൂഡൽഹി: പ്രവാചക പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയെ താത്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. അടുത്ത വാദം കേൾക്കുന്ന ആഗസ്റ്റ് 10വരെ നൂപുറിനെ അറസ്റ്റ് ചെയ്യാൻ പാടില്ല. ഭാവിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്കും ഈ നിർദ്ദേശം ബാധകമാണെന്നും കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഒന്നിച്ച് പരിഗണിക്കണമെന്നും അറസ്റ്റ് തടയണമെന്നും അവധിക്കാല ബെഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് നൂപുർ നൽകിയ ഹർജിയിലാണിത്.
നൂപുറിനെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നൂപുറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ പരിശോധിക്കണമെന്നും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഒന്നിച്ച് കേൾക്കുന്നതിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ഡൽഹി, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജമ്മു കാശ്‌മീർ, അസാം എന്നീ സംസ്ഥാനങ്ങളാണ് നൂപുറിനെതിരെ കേസെടുത്തത്.
ജൂലായ് ഒന്നിന് നൂപുറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചത്.
സംരക്ഷണം ഉറപ്പാക്കുകയെന്നത് പ്രധാന പരിഗണന
നൂപുറിനെ കൊല്ലാനെത്തിയ
ആൾ പിടിയിൽ
നൂപുർ ശർമ്മയെ വധിക്കാനെത്തിയ പാകിസ്ഥാൻ സ്വദേശിയെ രാജസ്ഥാൻ പൊലീസ് പിടികൂടിയതായി
അവരുടെ അഭിഭാഷകൻ മനീന്ദർ സിംഗ് കോടതിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യം നൂപുർ ശർമ്മയ്ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശനിയാഴ്ച രാത്രി 11ഓടെ അതിർത്തിയിലെ ഹിന്ദുമൽക്കോട്ട് ഔട്ട് പോസ്റ്റിന് സമീപത്ത് വച്ചാണ് ഇയാൾ പാക് പഞ്ചാബിലെ മന്ദി ബഹോദ്ദീൻ സ്വദേശിയായ റിസ്‌വാൻ അഷ്റഫ് പിടിയിലായത്. അജ്മീർ ദർഗ്ഗ സന്ദർശിച്ച ശേഷം നൂപുറിനെ വധിക്കാനായിരുന്നു പദ്ധതിയെന്നും ഇയാളിൽ നിന്നും കത്തിയും മതഗ്രന്ഥങ്ങളും പിടിച്ചെടുത്തെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അജ്മീർ ദർഗ്ഗയിലെ ഖാദിമാണെന്ന് അവകാശപ്പെടുന്ന സൽമാൻ ചിസ്തി നൂപുറിനെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തായി.
നൂപുറിന് സംരക്ഷണം ഉറപ്പാക്കുന്നതിനാണ് പ്രധാന പരിഗണനയെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |