തടഞ്ഞുവച്ച ആറു ശതമാനം നഷ്ടപരിഹാരം നൽകണമെന്ന കോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ വ്യക്തത ലഭിച്ചില്ലെന്ന് അധികൃതർ
ആലപ്പുഴ : ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിനുള്ള നഷ്ടപരിഹാരത്തുകയിൽ നിന്ന് തടഞ്ഞുവച്ച ആറുശതമാനം തിരികെ നൽകണമെന്ന കോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ വ്യക്തതയില്ലാതെ സ്ഥലം ഏറ്റെടുക്കൽ വിഭാഗം. അന്തിമ തീരുമാനം ലഭിക്കാൻ എൻ.എച്ച്.ഐ സംസ്ഥാന ഘടകത്തിന് നൽകിയ കത്ത് ദേശീയപാത അതോറിട്ടിയുടെ കേന്ദ്ര ഓഫീസിൽ അയച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടത്തിന്റെ വിലയിൽ ആറുശതമാനം തുക കുറച്ച് നൽകിയാൽ മതിയെന്ന് സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിന് നേരത്തേ നിർദ്ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് വ്യക്തികൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. ഇതിനെതിരെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ്, തുക തടഞ്ഞു വയ്ക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും നീക്കിവച്ച തുക വിതരണം ചെയ്യണമെന്നും എൻ.എച്ച്.ഐക്ക് കോടതി കഴിഞ്ഞ മാസം നിർദേശം നൽകിയത്. എന്നാൽ, കേരളത്തിൽ മാത്രം ഇത്തരത്തിൽ തുക നൽകാൻ തീരുമാനിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടവിലയിൽ തടഞ്ഞുവച്ച കോടിക്കണക്കിന് രൂപ എൻ.എച്ച്.ഐ വിതരണം ചെയ്യേണ്ടി വരും. ഈ കാരണത്തിൽ കോടതിവിധി മറികടക്കാനുള്ള ആലോചനയിലാണ് എൻ.എച്ച്.ഐ അധികൃതർ. ദേശീയപാത വികസനത്തിന്റെ ഭാഗമായി തുറവൂർ മുതൽ ഓച്ചിറ വരെയുള്ള ഭാഗം ആറുവരി പാതയാക്കുന്നതിനു വേണ്ടി 106 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയാണ് മാർച്ച് 31ന് മുമ്പ് പൂർത്തീകരിച്ചത്.
ആറുശതമാനം തടഞ്ഞതിന് പിന്നിൽ
നഷ്ടപരിഹാരത്തുക വിതരണത്തിൽ കെട്ടിടങ്ങളുടെ വിലയിൽ ആറുശതമാനം തടഞ്ഞതിനും എൻ.എച്ച്.ഐ ന്യായീകരണം ഉയർത്തുന്നുണ്ട്. നിലവിലെ കെട്ടിടത്തിനുള്ള പൂർണ വിലയാണ് ഉടമകൾക്ക് നൽകുന്നത്. കെട്ടിടം പൊളിച്ചു മാറ്റാൻ ലേലം നൽകിയ ശേഷം, പൊളിക്കാൻ എത്തുമ്പോൾ, വിലപിടിപ്പുള്ള കട്ടള, ജനലുകൾ എന്നിവയൊക്കെ ഉടമകൾ എടുക്കുന്നത് തടയാനാണ് ആറുശതമാനം തുക കുറച്ചതെന്നാണ് എൻ.എച്ച്.ഐ അധികൃതരുടെ പക്ഷം. കെട്ടിടം സ്വന്തമായി പൊളിച്ചു മാറ്റിയാൽ തുക നൽകില്ലെന്നും ഇവർ വ്യക്തമാക്കി. കെട്ടിടം സ്വന്തമായി പൊളിച്ചെടുക്കാത്തവർക്ക് പിന്നീട് നിയമാനുസരണം തുക മടക്കി കൊടുക്കും. ഇപ്പോൾ ആർക്കും തുക നൽകേണ്ട എന്ന നിലപാടിലാണ് എൻ.എച്ച്.ഐ അധികൃതർ.
.
നഷ്ടപരിഹാര വിതരണം
ആകെ വേണ്ടത് ....................................106ഹെക്ടർ
പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ..............7000
വിതരണം ചെയ്ത തുക.........................₹ 2308 കോടി
തടഞ്ഞു വച്ച ആറുശതമാനം തുക...₹.840 കോടി
കെട്ടിടങ്ങളുടെ വിലയിൽ തടഞ്ഞു വച്ച ആറുശതമാനം തുക കോടതി നിർദ്ദേശം അനുസരിച്ച് വിതരണം ചെയ്യുന്നതിൽ തീരുമാനം എടുക്കേണ്ടത് ദേശീയ പാത അതോറിട്ടിയാണ്.
- ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |