ന്യൂഡൽഹി: പ്രവചനങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ബാബ വംഗ മുത്തശ്ശി 2022ൽ നടന്നേക്കാമെന്ന് പ്രവചിച്ച ചില പ്രവചനങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമായിട്ടുള്ളത്. ഈ വർഷം ഫെബ്രുവരി,ഏപ്രിൽ മാസങ്ങളിൽ ആസ്ട്രേലിയയിലുണ്ടായ വെള്ളപ്പൊക്കവും യൂറോപ്പിലെ വരൾച്ചയുമൊക്കെ 26 വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശി പ്രവചിച്ചത് യാഥാർത്ഥ്യമായിരുന്നു. അതിനാൽ മുത്തശ്ശിയുടെ മറ്റ് പ്രവചനങ്ങളിലേക്കും ലോകം ഉറ്രുനോക്കുകയാണ്. 2022ൽ ഇന്ത്യയുടെ താപനില 50 ഡിഗ്രിയ്ക്ക് മുകളിലുയരും, വെട്ടുകിളി ആക്രമണമുണ്ടാകും, സൈബീരിയയിൽ നിന്ന് ഒരു മാരക വൈറസ് രൂപം കൊള്ളും, വെർച്ച്വൽ റിയാലിറ്റിയുടെ അതിപ്രസരമുണ്ടാകും എന്നിവയൊക്കെ ഈ വർഷം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ലോകം.
ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ, 2004ലെ തായ്ലാൻഡ് സുനാമി, ഒബാമയുടെ പ്രസിഡന്റ് പദവി ഇതൊക്കെ മുത്തശ്ശിയുടെ പ്രവചനങ്ങൾ പോലെ തന്നെ യാഥാർത്ഥ്യമായവയാണ്.
2046ൽ മനുഷ്യർക്ക് 100 വയസിന് മുകളിൽ ആയുസ്സുണ്ടാകുമെന്നും 2100ൽ രാത്രികൾക്ക് പകരം കൃത്രിമ സൂര്യപ്രകാശം പ്രവഹിക്കുമെന്നുള്ള കൗതുകപ്രവചനങ്ങളും മുത്തശ്ശി നടത്തിയിട്ടുണ്ട്. 5079 ൽ ലോകാവസാനം സംഭവിക്കുമെന്ന പ്രവചനമാണ് ഇതുവരെയുള്ള പ്രവചനങ്ങളിൽ ഏറ്റവും ഭയപ്പെടുത്തുന്നത്.
1911ൽ വടക്കൻ മാസിഡോണിയയിലെ സ്ട്രുമിക്കിലെ നിർദ്ധന കുടുംബത്തിലാണ് ബാബ വംഗയുടെ ജനനം. 12 വയസ്സുള്ളപ്പോൾ ഒരു കൊടുങ്കാറ്റിനെ തുടർന്നാണ് അവരുടെ കാഴ്ച നഷ്ടപ്പെട്ടത്. പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. പക്ഷേ, ഉർവശി ശാപം ഉപകാരമായെന്നാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത്. അടുത്ത 100 വർഷത്തിനുള്ളിൽ ഭൂമിയിൽ സംഭവിക്കാവുന്ന പ്രവചനങ്ങളിൽ 85ശതമാനത്തോളം യാഥാർത്ഥ്യമായി എന്നുള്ളതാണ് അവിശ്വസനീയമായ മറ്റൊരു കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |