ആലപ്പുഴ: ദേശീയ കമ്പനി ലാ ട്രിബ്യൂണലിന്റെ (എൻ.സി.എൽ.ടി) ഇല്ലാത്ത ഉത്തരവിന്റെ മറവിൽ പാതിരപ്പള്ളിയിലെ എക്സൽ ഗ്ളാസ് ഫാക്ടറിയിലെ മണൽ കടത്തുന്നത് വിവാദമാകുന്നു. റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് അവഗണിച്ച് മണൽകടത്ത് വ്യാപകമായതിനെതിരെ മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം ടി.പി.ഷാജി ജില്ലാ ഭരണകൂടത്തിനും റവന്യൂ മന്ത്രിക്കും പരാതി നൽകി.
ഫാക്ടറിയുടെ കെട്ടിടങ്ങൾ പൊളിക്കാൻ കരാർ എടുത്തവർ ഇതിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നെന്ന വ്യാജേനയാണ് ടിപ്പറുകളിൽ മണൽ കടത്തുന്നത്. ലിക്വിഡേഷൻ നടപടികളുടെ ഭാഗമായുള്ള എൻ.സി.എൽ.ടി വിധിയുടെ നടപടിക്രമം പാലിക്കാതെയാണ് മണലെടുക്കുന്നത്.
ഫാക്ടറിയുടെ കെട്ടിടവും യന്ത്രങ്ങളും മാത്രമാണ് ഇപ്പോൾ ലേലത്തിൽ നൽകിയിട്ടുള്ളത്. ലിക്വിഡേഷൻ നടപടികളുടെ ഭാഗമായി 2020 സെപ്തംബർ 15 മുതലാണ് ഫാക്ടറിക്കും സ്റ്റോക്കുണ്ടായിരുന്ന കുപ്പിയ്ക്കും സിലിക്കാമണലിനും സ്ഥലത്തിനുമുൾപ്പെടെ ഓൺലൈൻ ലേലം ആരംഭിച്ചത്.എന്നാൽ, എട്ടുതവണ ലേലം നിശ്ചയിച്ചെങ്കിലും ആരും പങ്കുകൊണ്ടില്ല. തുടർന്ന് നാല് ഘട്ടങ്ങളായി വിഭജിച്ച് ലേലം നടത്തി. ആദ്യഘട്ടമായി കുപ്പി, ചില്ല്, സിലിക്കാമണൽ, സ്റ്റോർ എന്നിവ ആലുവയിലെ കമ്പനി 3 കോടി രൂപയ്ക്ക് ലേലം കൊണ്ടു. യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും 18 കോടി രൂപയ്ക്ക് ഉത്തർ പ്രദേശിലെ കമ്പനി ലേലത്തിൽ പിടിച്ചു. മുപ്പതോളം ചെറുതും വലുതുമായ കെട്ടിടങ്ങൾ, അടിത്തറ എന്നിവ 3 കോടി രൂപയ്ക്ക് പൊളിച്ചെടുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ഒരു സെന്റിന് 10 ലക്ഷം
ദേശീയ പാതക്കായി ഫാക്ടറിയുടെ 8 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിന് സെന്റിന് പത്ത് ലക്ഷം രൂപ പ്രകാരം നഷ്ടപരിഹാരം ലഭിച്ചു. 18 ഏക്കർ സ്ഥലത്തിനും അനുബന്ധ കെട്ടിടത്തിനും യന്ത്രങ്ങൾക്കും 200 കോടിയിലധികം രൂപ ലഭിക്കുമെന്നിരിക്കെ, ഇവയ്ക്കെല്ലാം കൂടി 99 കോടി രൂപ മാത്രമാണ് ഓൺലൈൻ ലേലത്തിൽ വിലയിട്ടിരുന്നത്. 18.42ഏക്കർ സ്ഥലമാണ് അടുത്ത ഘട്ടത്തിൽ ലേലത്തിൽ വയ്ക്കേണ്ടത്. ഇതിന് എത്ര രൂപ കിട്ടുമെന്നറിയാനിരിക്കുകയാണ് തൊഴിലാളികളുൾപ്പെടെയുള്ളവർ. ദേശീയ പാത സ്ഥലമെടുപ്പിന്റെ നഷ്ടപരിഹാരം അനുസരിച്ച് കണക്കുകൂട്ടിയാൽ അധികൃതർ ലേലത്തിന് നിശ്ചയിച്ച തുകയുടെ ഇരട്ടിയോളം വരും.
കുഴിയെടുത്ത് മണ്ണെടുപ്പ്
നിലവിലുള്ള സ്ഥലത്ത് വലിയ കുഴികളുണ്ടാക്കി മണൽ എടുത്ത ശേഷം പൊളിച്ചു നീക്കിയ കെട്ടിടാവശിഷ്ടങ്ങൾ ഇട്ട് മൂടും. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഫാക്ടറിയിൽ നിന്ന് കരാറുകാരൻ മണൽ നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെ.സി.ബി തകരാറിലായി. ഇത് സംബന്ധിച്ച് ആലപ്പുഴ ആർ.ഡി.ഒയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് പാതിരപ്പള്ളി വില്ലേജ് ഓഫീസറും താലൂക്ക് ഓഫീസിലെ റവന്യൂ സൂപ്രണ്ടും നടത്തിയ പരിശോധനയിൽ മണൽ നീക്കം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ, മണലെടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
"എക്സൽ ഗ്ളാസിലെ മണലൂറ്റ് തടയാൻ നടപടി സ്വീകരിക്കാൻ ആദ്യം ആലപ്പുഴ ആർ.ഡി.ഒക്കും പിന്നീട് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റെ സാന്നിദ്ധ്യത്തിൽ റവന്യൂ മന്ത്രിക്കും നിവേദനം നൽകി.
-ടി.പി.ഷാജി , പഞ്ചായത്ത് അംഗം,
മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |