സാർവലൗകികതയാണ് രാമായണത്തിന്റെ ദാർശനികത. കർമ്മത്താൽ ശുദ്ധിയും ധർമ്മത്താൽ വൃദ്ധിയും വന്നുചേരുമ്പോൾ ജന്മംകൊണ്ട് സിദ്ധി കൈവരുമെന്ന് രാമായണം ഓർമ്മിപ്പിക്കുന്നു. ക്ഷത്രിയനായ വിശ്വാമിത്രൻ തപസുകൊണ്ട് രാജർഷിയായി. അജ്ഞതകൊണ്ട് അന്ധനായ രത്നാകരൻ സപ്തർഷികളുടെ ഉപദേശത്താൽ രാമമന്ത്രം ജപിച്ച് മഹാജ്ഞാനിയായി; അനശ്വരനായ ആദികവിയായി ! ശബരിയും ഗുഹനുമെല്ലാം ശ്രീരാമചന്ദ്രന് പ്രിയപ്പെട്ടവരാണ്. വനവാസിയും വാനരനുമെല്ലാം ശ്രീരാമഹൃദയത്തിൽ ഒരുപോലെതന്നെ. അധാർമ്മികതയ്ക്കു നേരെ, പാപപങ്കിലമായ അജ്ഞാന തിമിരാന്ധതയ്‌ക്കെതിരെ മനുഷ്യസഹജമായ സ്‌നേഹവും ധാർമ്മികതയും സഹജീവികളിലേക്ക് ചൊരിയുമ്പോഴാണ് ആന്തരികമായും ബാഹ്യമായുമുള്ള ഇരുട്ടകന്ന് പ്രകാശം പരക്കുന്നത്.
സുഖലോലുപതകൊണ്ട് മനുഷ്യനെ അഹങ്കാരിയാക്കുന്ന അധികാരഗർവം, സമൂഹത്തിൽ എല്ലാം നൈമിഷികമാണെന്നു തിരിച്ചറിയാത്ത പ്രതികാരദാഹിയായ രാവണനെയും, ആത്മഹർഷഭരിതമായ ജനസേവനത്തിന്റെ മഹാസിംഹാസനം ആദരപൂർവം സ്വീകരിച്ച് യഥാവിധി തന്റെ കടമനിർവഹിക്കുന്ന പ്രജാപരിപാലകനായ നിഷ്‌കാമ കർമ്മനിരതനായ ശ്രീരാമനെയും സൃഷ്ടിക്കുന്നു. ധർമ്മാധർമ്മങ്ങളുടെ സമസ്യയായ ജീവിതം മനുഷ്യമനസിൽ എങ്ങനെയെല്ലാം വ്യാപാരിക്കുന്നുവെന്ന് രാമായണ കഥാമഹത്വം നമ്മെ പഠിപ്പിക്കുന്നു. ഭൗതികതയുടെയും ആധ്യാത്മികതയുടെയും നടുവിൽ ജീവിതമെന്തെന്നു
പഠിപ്പിക്കുന്നു രാമകഥ. അതുകൊണ്ടുതന്നെയാണ് നദികളും പർവതങ്ങളും ഉള്ളകാലത്തോളം രാമായണം നിലനിൽക്കുമെന്നു പറയുന്നത്. രാമായണം കാണ്ഡങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. കാണ്ഡമെന്നാൽ കരിമ്പിൻതണ്ട്. ധർമ്മവിഗ്രഹംപൂണ്ട നിർമ്മലസ്വരൂപന്റെ ധന്യമായ ഗീതങ്ങളുടെ രാമായണം കരിമ്പിൻതണ്ടിൽ നിന്നും രസംകിട്ടുന്നതു പോലെയാണ് !
മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും പരിണതഫലങ്ങളും മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയാർദ്രതാനുഭൂതിദമായ നിർമ്മലതയുടെയും നിർമ്മമതയുടെയും ജീവിത
സൗന്ദര്യമാണ് രാമായണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |