ഡിസംബറിൽ നിർമ്മാണം തുടങ്ങും
തിരുവനന്തപുരം: ശ്രീകാര്യം ഫ്ളൈഓവർ നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. 163 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരുന്ന ഇവിടെ കല്ലംപള്ളി മുതൽ ശ്രീകാര്യം ലയോള റോഡ് വരെയുള്ള 63 കെട്ടിടങ്ങളിൽ 60 എണ്ണമാണ് ആദ്യഘട്ടത്തിൽ പൊളിക്കുക. ഇവിടത്തെ മൂന്ന് വലിയകെട്ടിടങ്ങൾ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയശേഷമേ പൊളിച്ചുനീക്കൂ.
മൂന്നുഘട്ടങ്ങളിലായി സെപ്‌തംബർ 15നകം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം പൊളിക്കലിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ഉടൻ ടെൻഡർ ചെയ്യും. കിഫ്‌ബി സഹായത്തോടെയുള്ള പദ്ധതിയിൽ ശ്രീകാര്യം ജംഗ്ഷന്റെ സമഗ്ര വികസനവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ കൂടി ഉൾക്കൊള്ളിച്ചാണ് രൂപകല്പന.168 ഭൂവുടമകളിൽ നിന്ന് 1.327 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി 96 കോടി രൂപയാണ് ചെലവായത്. കെട്ടിടം പൊളിക്കൽ പൂർത്തിയായ ഉടൻ പദ്ധതി ടെൻഡർ ചെയ്യും.
ഡിസംബറിൽ നിർമ്മാണം ആരംഭിച്ച് 18 മാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ട്രാഫിക് ബ്ലോക്കും ഒഴിവാക്കാൻ സർവീസ് റോഡ് നിർമ്മാണവും യൂട്ടിലിറ്റി ഷിഫ്റ്റിംഗും നടത്തിയ ശേഷമായിരിക്കും നിർമ്മാണം ആരംഭിക്കുക. കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല.
ജനങ്ങൾക്ക് നന്ദി: കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ
ഫ്ളൈഓവർ നിർമ്മാണനടപടികളുമായി സഹകരിച്ചതിന് ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. ഭൂമിയേറ്റെടുക്കൽ തടസപ്പെടുത്തും വിധത്തിൽ തർക്കങ്ങളോ കേസുകളോ ഉണ്ടാകാതെ ജനങ്ങളുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നാലുവരിപ്പാതയോട് കൂടിയ ശ്രീകാര്യം ഫ്ളൈഓവർ പദ്ധതിക്ക് 135.37കോടി രൂപ ചെലവ്
ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്റർ വീതി.
535 മീറ്റർ നീളം ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |