കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും എന്നാൽ വിലക്ക് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അവർക്ക് കത്തെഴുതിയിട്ടുണ്ടെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വിമാനത്തിൽ അക്രമം നടത്തിയവർക്ക് രണ്ടാഴ്ചയും അക്രമം തടഞ്ഞ തനിക്ക് മൂന്നാഴ്ചയും വിലക്ക് ഏർപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. ഇൻഡിഗോ എന്നെ ബഹിഷ്‌കരിച്ചു, അവരെ ഞാനും ബഹിഷ്‌കരിച്ചു.
തന്റെ ഭാഗത്ത് ഒരു പിശകുമില്ല. താൻ ഭാര്യയോടൊപ്പമായിരുന്നു യാത്ര ചെയ്തത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ആരും അക്രമം നടത്താൻ തയ്യാറാവില്ലെന്ന് എല്ലാവർക്കുമറിയാം. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ വന്നവരെക്കുറിച്ച് ഇന്റലിജൻസ് നേരത്തെ ഇൻഡിഗോയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ അവർ ക്രിമിനലുകളെ വിമാനത്തിൽ കയറ്റരുതായിരുന്നു. മറ്റുള്ളവരുടെ യാത്ര മുടക്കരുതെന്ന ഉയർന്ന ചിന്താഗതിയുള്ളയാളാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് അദ്ദേഹം ഈ കാര്യത്തിൽ ഇടപെടാതിരുന്നത്. താൻ തടഞ്ഞതു കൊണ്ടാണ് മുഖ്യമന്ത്രിയെ വധിക്കാനെത്തിയവർക്ക് മുമ്പോട്ട് ചാടി വീഴാൻ കഴിയാത്തത്. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
തനിക്കെതിരെ കേസെടുക്കണമെന്ന് പറയുന്ന കെ. സുധാകരനൊക്കെ മറുപടി പറയാനില്ല. കോൺഗ്രസുകാർ നിലവാരമില്ലാത്തവരാണ്. എന്തും വിളിച്ചു പറയും, പിന്നെ മാപ്പു പറയും. അവർ പറയുന്നതിനൊന്നും മറുപടി പറയാൻ കഴിയില്ല. മാനസിക രോഗികൾ കുറേയുണ്ട്. ചിന്താ കുഴപ്പമുള്ളവരും ഭ്രാന്തന്മാരും കുറേയുണ്ട്. അവരാണ് ട്രോളുകൾ ഉണ്ടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |