തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിക്കാനുള്ള പരിശോധന ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ എൻ.ഐ.വിയിലാണ് തുടക്കം. ജില്ലകളിലെ സാമ്പിളുകൾ എൻ.ഐ.വി ആലപ്പുഴയിലേക്ക് അയച്ചു തുടങ്ങി. കൂടാതെ സർക്കാർ മേഖലയിൽ 28 ലാബുകളിൽ ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യമുണ്ട്. കേസുകൾ വർദ്ധിച്ചാൽ കൂടുതൽ ലാബുകളിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പുതുതായി റിപ്പോർട്ട് ചെയ്ത വൈറൽ രോഗമായതിനാൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന.
ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട, ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ എന്നിവയിൽ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകൾ കോൾഡ് ചെയിൻ സംവിധാനത്തോടെയാണ് ലാബിൽ അയയ്ക്കുന്നത്. ആർ.ടിപി.സി.ആർ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എൻ.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്സിന് രണ്ട് പി.സി.ആർ പരിശോധനകളുണ്ട്. ആദ്യം പോക്സ് ഗ്രൂപ്പിൽപ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടത്തുന്നത്. അത് പോസിറ്റീവായാൽ മങ്കിപോക്സ് സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |