മനില : ലോകത്തെ ഏറ്റവും ആഴത്തിലുള്ള കപ്പൽ അവശിഷ്ടമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഫിലിപ്പീൻസ് കടലിന്റെ അടിത്തട്ടിലുള്ള യു.എസ്.എസ് സാമുവൽ ബി റോബർട്ട്സ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് തകർന്ന യു.എസ് നേവിയുടെ പടക്കപ്പലായ സാമുവൽ ബി റോബർട്ട്സിന്റെ ശേഷിപ്പുകൾ കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇത് ലോകത്തെ ഏറ്റവും ആഴത്തിലുള്ള കപ്പൽ അവശിഷ്ടമാണെന്ന് ഗിന്നസ് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജോൺ സി ബട്‌ലർ ക്ലാസിലുള്ള കപ്പലായ സാമുവൽ ബി റോബർട്ട്സിന്റെ അവശിഷ്ടങ്ങൾ നിലവിൽ ഫിലിപ്പീൻസിലെ സമർ ദ്വീപിന് സമീപം സമുദ്രോപരിതലത്തിൽ നിന്ന് 21,523 അടി ( 6,865 മീറ്റർ ) താഴ്ചയിലാണുള്ളത്. അതായത്, എട്ട് ബുർജ് ഖലീഫകൾ ലംബമായി വച്ചാലുള്ളത്ര ഉയരത്തിന് തുല്യം.! ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. അറ്റ്‌ലാൻഡിക് സമുദ്രത്തിലുള്ള ആർ.എം.എസ് ടൈറ്റാനിക്കിന്റെ അവശിഷ്ടം പോലും 12,470 അടി താഴ്ചയിലാണുള്ളത്.
രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വലിയ നാവിക പോരാട്ടമായി കണക്കാക്കുന്ന 1944 ഒക്ടോബറിലെ ലെയ്റ്റെ ഗൾഫ് യുദ്ധത്തിനിടെയാണ് സാമുവൽ ബി റോബർട്ട്സ് മുങ്ങിയത്. ഫിലിപ്പീൻസിന് സമീപം നടന്ന യുദ്ധത്തിൽ ജപ്പാനെതിരെ യു.എസ് - ഓസ്ട്രേലിയ സഖ്യം വിജയിച്ചിരുന്നു. യു.എസ് പടക്കപ്പലുകളിൽ താരതമ്യേന ചെറുതായിരുന്നു സാമുവൽ ബി റോബർട്ട്സ്. സാമുവൽ ബി റോബർട്ട്സിന്റെയുള്ളിൽ ഇപ്പോഴും യുദ്ധോപകരണങ്ങളുണ്ടെന്ന് ഗിന്നസ് അധികൃതർ പറയുന്നു.
സാമുവൽ ബി റോബർട്ട്സിനൊപ്പം തന്നെ ലെയ്റ്റെ ഗൾഫ് യുദ്ധത്തിനിടെ തകർന്ന യു.എസ്.എസ് ജോൺസ്റ്റൺ ആയിരുന്നു ഇതുവരെ കണ്ടെത്തപ്പെട്ടതിൽ ലോകത്തെ ഏറ്റവും ആഴത്തിലുള്ള കപ്പൽ അവശിഷ്ടം. 2019ലാണ് ജോൺസ്റ്റണിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. കടലിൽ ഏകദേശം 21,222 അടി ആഴത്തിൽ സാമുവൽ ബി റോബർട്ട്സിന് സമീപത്താണ് ജോൺസ്റ്റണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |