തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ അധികമുള്ള ഓഫീസ് അസിസ്റ്റന്റുമാരെയും കമ്പ്യൂട്ടർ അസിസ്റ്റന്റുമാരെയും സെക്രട്ടേറിയറ്റിന് പുറത്തുള്ള സ്ഥാപനങ്ങളിൽ പുനർവിന്യസിക്കാൻ പൊതുഭരണ വകുപ്പ് നീക്കം തുടങ്ങി. ആദ്യഘട്ടത്തിൽ 208 ഓഫീസ് അറ്റൻഡന്റുമാരെയാണ് മാറ്റുക. ഉത്തരവ് അടുത്തുതന്നെ പുറത്തിറങ്ങും.
കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലായി 750 പേരുണ്ട്. പൊതുഭരണ വകുപ്പ് റിപ്പോർട്ട് അനുസരിച്ച് 450 പേർ മാത്രം മതി. ശേഷിക്കുന്നവരെ ബോർഡ്, കോർപ്പറേഷൻ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. സ്വന്തം ജില്ലകളിലെ ഓഫീസുകളിൽ അതേ തസ്തികയിൽ നിയമനം നൽകും. സെക്രട്ടേറിയറ്റ് മുഴുവൻ ഇ-ഫയൽ ആയതോടെ ഈ വിഭാഗക്കാരുടെ സേവനം ആവശ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. കമ്പ്യൂട്ടർ ഫയൽ അസിസ്റ്റന്റ് മുതലുള്ളവർ സ്വയം കൈകാര്യം ചെയ്യുന്നതിനാൽ തന്നെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക ക്രമേണ ഇല്ലാതാകും. അധികമുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിക്കണമെന്നാണ് ഭരണപരിഷ്‌കാര കമ്മിഷനും ശമ്പള പരിഷ്‌കരണത്തിനായി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷനും സർക്കാരിന് റിപ്പോർട്ട് നൽകിയത്.
കണക്കെടുപ്പ് തുടരുന്നു
പുനർവിന്യാസത്തിന്റെ ചുമതല ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കാണ്. ജോലിഭാരം കുറഞ്ഞ 15 സെക്ഷനുകളിൽ സമാനസ്വഭാവമുള്ളവ സംയോജിപ്പിച്ച് ഏഴെണ്ണമാക്കി. 11 സെക്ഷനുകൾ രണ്ടായി വിഭജിക്കുകയും 10 സെക്ഷനുകൾ നിറുത്തലാക്കുകയും ചെയ്തു. 14 എണ്ണം പുതുതായി കൂട്ടിച്ചേർത്തു. സെക്ഷനുകളിൽ പ്രത്യേകമായി അറ്റൻഡന്റുമാർ ഉണ്ടാകില്ല. പകരം, ഉയർന്ന ഉദ്യോഗസ്ഥരുടെ കീഴിൽ പ്രവർത്തിക്കുന്ന അറ്റൻഡന്റുമാർ തന്നെ സെക്ഷനുകളിലെ ജോലിയും നിർവഹിക്കണം .ഇപ്പോൾ കണക്കെടുപ്പ് നടക്കുന്നത് ധനകാര്യ, നിയമ വകുപ്പുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |