വൈക്കം . തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകിയത് വേമ്പനാട്ടുകായലിലെ മത്സ്യ ലഭ്യത കുറച്ചു. നിത്യചെലവിന് പോലും മത്സ്യം ലഭിക്കാത്തതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. സ്വാമിനാഥൻ കമ്മിഷന്റ കാർഷിക കലണ്ടർ പ്രകാരം ഡിസംബർ 15 ഓടെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടക്കുകയും മാർച്ചിൽ തുറക്കുകയും ചെയ്യണമായിരുന്നു. എന്നാൽ ഇക്കുറി ഈ നിബന്ധന നടപ്പായില്ല. നിശ്ചിത സമയം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമാണ് ഷട്ടർ തുറന്നത്. മുൻകാലങ്ങളിൽ ഡിസംബറിൽ അടച്ച് മാർച്ച് ഒടുവിൽ ബണ്ട് തുറന്നപ്പോഴൊക്കെ ഓരു ജലപ്രവാഹം മത്സ്യങ്ങളുടെ പ്രജനനത്തിന് സഹായകരമായി.
മുൻകാലങ്ങളിൽ തെള്ളി, നാരൻ, ചൂടൻ, കാര തുടങ്ങിയെ ചെമ്മീൻ ഇനങ്ങളും വറ്റ, കട്‌ല, കുറിച്ചിൽ, കൊഴുവ, കൂരി, കരിമീൻ,വാള, നങ്ക് തുടങ്ങി നിരവധി മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനവും ബണ്ട് തുറക്കുന്നത് വൈകിയതും മത്സ്യങ്ങളുടെ ലഭ്യത കുറച്ചതോടെ വേമ്പനാട്ടുകായലിൽ ഊന്നിവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ ഊന്നിക്കുറ്റികൾ കായലിൽ സ്ഥാപിക്കാൻ മടിക്കുന്നു. കായലിൽ നീളമുള്ള അടക്കാമര കുറ്റികൾ സ്ഥാപിച്ച് അതിലാണ് വല ബന്ധിക്കുന്നത്. കായലിലെ ഒഴുക്കിന് അഭിമുഖമായി ഇടുന്ന വല കുറ്റിയിൽ ബന്ധിക്കുന്ന ഭാഗം വളരെ വികസിച്ചതും പിന്നിലേക്കു വരുമ്പോൾ സങ്കോചിച്ചു വരികയും ചെയ്യുന്ന രീതിയിലാണ് വല ക്രമീകരിക്കുക. ഒഴുക്കിനൊപ്പമെത്തുന്ന മത്സ്യങ്ങൾ വലയിൽപ്പെട്ടാൽ പിന്നെ രക്ഷപ്പെടാനാവില്ല. മൽസ്യങ്ങളില്ലാതെ വെള്ളക്കെട്ടായി മാറിയ കായലിൽ ഊന്നിക്കുറ്റികൾ സ്ഥാപിച്ച് വല കെട്ടാനില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
പണം മുടക്കിയത് മിച്ചം.
കിഴക്കൻ പ്രദേശങ്ങളിൽ പോയി വൻ വില കൊടുത്ത് വാങ്ങുന്ന അടക്കാമരങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടമാക്കി പുഴയിലൂടെ കൊണ്ടുവന്നാണ് മത്സ്യത്തൊഴിലാളികൾ ഏറെ പണം മുടക്കി കായലിൽ നാട്ടിയിരുന്നത്. മുടക്കുമുതൽ പോലും മത്സ്യബന്ധനം വഴി തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ തൊഴിലാളികൾ കായലിൽ നാട്ടാനായി കൊണ്ടുവന്ന അടക്കാമരകുറ്റികൾ കായലോരത്ത് കെട്ടിയിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |