കൊച്ചി: ജില്ലയിൽ ഇടപ്പള്ളി -മൂത്തകുന്നം ഉൾപ്പെടെ ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതിനുശേഷം ബാക്കി നിൽക്കുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
സ്ഥലമേറ്റെടുക്കലിനു ശേഷമുള്ള മിച്ചഭൂമിയിൽ ദേശീയപാതയിൽ നിന്നും മൂന്ന് തൊട്ട് ഏഴര മീറ്റർ വരെ പരിധിയിൽ വീടുകളും ഒറ്റമുറി ചെറുകിട വ്യാപാര സ്ഥാപനങ്ങളും നിർമ്മിക്കാൻ അനുമതിപത്രം വേഗത്തിൽ നൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഇതിനായി കെട്ടിടത്തിൽ നിന്ന് ദേശീയ പാതയിലേക്കുള്ള പ്രവേശനം എങ്ങനെയാണെന്നു വ്യക്തമാക്കുന്ന പദ്ധതി സമർപ്പിക്കണം. അപേക്ഷകളിൽ തദ്ദേശ സ്ഥാപനങ്ങൾ ദേശീയപാത അതോറിറ്റിയിൽ നിന്ന് നേരിട്ട് അനുമതി ലഭ്യമാക്കണം.
തദ്ദേശ സ്ഥാപനങ്ങൾ ജൂലായ് 30വരെയുള്ള അപേക്ഷകൾ ക്രോഡീകരിച്ച് ദേശീയപാതാ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിലേക്ക് നൽകണം. അപേക്ഷകൾക്ക് ഫീസോ ലൈസൻസിന് ചാർജോ നൽകേണ്ട. വൻകിട വ്യാപാര സ്ഥാപനങ്ങൾ നിരാക്ഷേപ പത്രത്തിന് കാക്കനാടുള്ള ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷിക്കണം.
എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ. അരുൺ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, എൻ.എച്ച്.എ.ഐ മാനേജർ ദേബപ്രസാദ് സാഹു, പഞ്ചായത്തുകൾ, പറവൂർ നഗരസഭ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |