SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.44 PM IST

ഒാണം വിളവെടുപ്പിന് ഭീഷണി, കഷ്ടത്തിലാക്കുമോ ഇൗ കാലാവസ്ഥ

banana

പത്തനംതിട്ട : ഇടവിട്ട് പെയ്യുന്ന മഴയും വെയിൽ കിട്ടാത്ത അന്തരീക്ഷവും ഒാണം കൃഷി വിളവെടുപ്പിനെ ബാധിക്കുമെന്ന് ആശങ്ക. പയർ, പാവൽ പോലുള്ള പന്തൽ കൃഷിയ്ക്കും ഏത്തവാഴയ്ക്കുമാണ് ഇപ്പോഴത്തെ കാലാവസ്ഥ വെല്ലുവിളിയാകുന്നത്.

മലബാർ മേഖലയിലെ കനത്ത മഴ വടക്കൻ ജില്ലകളിലെ ഏത്തവാഴ കൃഷിയെ ബാധിച്ചിട്ടുണ്ട്. ഒാണത്തിന് വിളവെടുത്ത് തെക്കൻ ജില്ലകളിലേക്ക് കയറ്റി അയയ്ക്കാനിരുന്ന ആയിരക്കണക്കിന് വാഴക്കുലകൾ ഇത്തവണ കാറ്റിലും മഴയിലും നിലംപൊത്തിയിട്ടുണ്ട്. അതുകൊണ്ട് മഴ കുറവായ തെക്കൻ ജില്ലകളിലെ വാഴക്കുലകൾക്ക് വിലയേറുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ തടങ്ങളിൽ അമിതമായി വെള്ളം കെട്ടിനിൽക്കുന്നതും വെയിൽ കിട്ടാത്തതും കായകളുടെ മുഴുപ്പ് കുറയ്ക്കുമെന്നാണ് കർഷകർ പറയുന്നത്. രണ്ടാഴ്ചയെങ്കിലും മഴയുടെ തോർച്ചയും വെയിലും കിട്ടിയില്ലെങ്കിൽ വാഴകൾ നാശിക്കും.

ജില്ലയിൽ ഒാണ വിപണി ലക്ഷ്യമാക്കി കൂടുതൽ വാഴക്കൃഷി നടത്തിയിട്ടുള്ളത് കോന്നി, പ്രമാടം, വകയാർ, ചിറ്റാർ, റാന്നി പ്രദേശങ്ങളിലാണ്. പടിഞ്ഞാറൻ മേഖലയായ നെടുമ്പ്രത്തും ഇത്തവണ വാഴക്കൃഷി മുൻ വർഷങ്ങളിലേതിനേക്കാളും കൂടുതലായുണ്ട്. ആഗസ്റ്റ് അവസാനത്തോടെ വെട്ടിയിറക്കേണ്ട കുലകൾക്കാണ് കാലാവസ്ഥ പ്രതികൂലമാകുന്നത്.

ജില്ലയിൽ ഇപ്പോൾ നാടൻ വാഴക്കുലകൾ കുറവായതു കാരണം വില വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഏത്തപ്പഴത്തിന് കിലോയ്ക്ക് 120 രൂപ വരെ എത്തിയിരുന്നു.

വയനാട്, കോഴിക്കോട്, കാസർകോട് കുലകൾ ജില്ലയിലേക്ക് കൂടുതൽ എത്തേണ്ട സമയമാണിത്. എന്നാൽ, വരവ് കുറവാണ്. മഴയിൽ മലബാറിലെ കൃഷി നശിച്ചതാണ് കാരണം.

തളിർക്കാനാകാതെ പന്തൽ കൃഷി

ഒാണം ലക്ഷ്യമാക്കി പയർ, പാവൽ, കോവൽ കൃഷിക്ക് കർഷകർ തടം ഒരുക്കി വിത്തു പാകിയത് വെള്ളമെടുത്തു. തടത്തിൽ ചാണകപ്പൊടിയും കുമ്മായവും വളവും ചേർത്ത് വിത്ത് പാകിയവർ കഷ്ടത്തിലായി. തടത്തിൽ വെള്ളം കെട്ടി നിന്ന് വിത്ത് നശിച്ചു. തടം ഒരുക്കിയ ശേഷം വിത്ത് പാകുന്നതിന് മഴ മാറാൻ കാത്തിരിക്കുന്ന കർഷകരും ജില്ലയിൽ നിരവധിയുണ്ട്.

പച്ചപിടിച്ചത് ചേമ്പും ചേനയും

ഒാണം കൃഷിയിൽ അൽപ്പം മെച്ചപ്പെട്ടു നിൽക്കുന്നത് ചേമ്പും ചേനയും മുളകുമാണ്. വെണ്ടയും വഴുതനയും തക്കാളിയും നന്നായി വളരാൻ വെയിൽ കിട്ടണം. പല കർഷകരും ഇത്തവണ ചീര വിത്ത് പാകിയിട്ടില്ല.

" മഴ സ്ഥിരമായി നിൽക്കുന്നത് കൃഷിക്ക് തടസമാണ്. തോർച്ചയും വെയിലും കിട്ടിയില്ലെങ്കിൽ നല്ല വിളവ് കിട്ടില്ല. ഇത്തവണ പ്രതിസന്ധിയിലാണ്.

വല്ലന രാജൻ, കർഷകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.