തിരുവനന്തപുരം:നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ചൊവ്വാഴ്ച രാവിലെയോടെയാണ് കേസിലെ രണ്ട് മുതൽ അഞ്ചുവരെ പ്രതികളായ കടകംപള്ളി മേഖല ഓഫിസിലെ താത്ക്കാലിക ജീവനക്കാരി മുട്ടത്തറ വടുവത്ത് നിറവ് ടി.സി 43180ൽ യു.സന്ധ്യ(38),ഫോർട്ട് മേഖല ഓഫിസിലെ താത്ക്കാലിക ജീവനക്കാരി വണ്ടിത്തടം മകം വീട്ടിൽ ബീനാകുമാരി (44), ആർകിടെക്ട് കുറവൻകോണം ആർ.പി ലൈനിൽ ഷക്സിൻ എന്ന ലാലു(50), വലിയതുറ സെന്റ് സേവിയേഴ്സ് നഗർ ഗീജ ഭവനിൽ ക്രിസ്റ്റഫർ (55) എന്നിവരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്.മരപ്പാലം ടി.കെ. ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്.ഒന്നരവർഷമായി കെട്ടിട ഉടമ അജയഘോഷ് നഗരസഭയിൽ കയറിയിറങ്ങുകയായിരുന്നു.ഇതിനിടയിലാണ് സുഹൃത്തായ റിട്ട.എസ്.ഐ വഴി ഇടനിലക്കാരൻ ക്രിസ്റ്റഫറിനെ പരിചയപ്പെടുന്നത്. 30,000 രൂപയാണ് ആദ്യം നൽകിയത്. ക്രിസ്റ്റഫറാണ് ബീനാകുമാരി വഴി നമ്പർ സംഘടിപ്പിച്ച് നൽകിയത്. ഫെബ്രുവരി വരെ സിന്ധുവും ബീനകുമാരിയും നഗരസഭ ആസ്ഥാനത്തായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീടാണ് ഇരുവരെയും കടകംപള്ളിയലേക്കും ഫോർട്ടിലേക്കും സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഇവർക്ക് അറിയാമായിരുന്നു. ജനുവരി 28നാണ് തട്ടിപ്പിനാസ്പദമായ സംഭവം നടന്നത്.തെളിവെടുപ്പിന് ശേഷം ചൊവാഴ്ച വൈകിട്ട് സിന്ധുവിനെയും ബീനാകുമാരിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലാലുവിനേയും ക്രിസ്റ്റഫറനെയും ബുധനാഴ്ചയും കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതിയും കെട്ടിട ഉടമയുമായ അജയഘോഷിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |