കൊളംബോ : ലങ്ക വിട്ടോടിയ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് പകരം പുതിയ പ്രസിഡന്റായി നിലവിലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യും. .
225 അംഗ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവായ റെനിൽ 134 വോട്ട് നേടിയാണ് ജയിച്ചത്. ഭരണമുന്നണിയായ ശ്രീലങ്ക പൊതുജന പെരമുനയിലെ വിമതനും മുൻ മന്ത്രിയുമായ ഡള്ളസ് അല്ലഹപെരുമയായിരുന്നു മുഖ്യ എതിരാളി.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിട്ടും ലങ്കയിലെ ജന രോഷം തണുക്കുന്നില്ല. റെനിലിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രക്ഷോഭകർ
പാർലമെന്റിൽ 145 എം.പിമാരുള്ള രാജപക്സമാരുടെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ പിന്തുണയോടെ മത്സരിച്ച റെനിൽ രാജപക്സമാരുടെ നോമിനിയാണെന്നും റെനിലിനെ പുറത്താക്കാൻ സമരം തുടരുമെന്നാണ് പ്രക്ഷോഭകർ പറയുന്നത്.
മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവച്ചതിനെ തുടർന്ന് മേയ് 12നാണ് ഇന്ത്യൻ അനുഭാവിയായ റെനിൽ (73) പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായ റെനിൽ, ഗോതബയ രാജപക്സ പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ ജൂലായ് 15 മുതൽ ആക്ടിംഗ് പ്രസിഡന്റായിരുന്നു. 2024 നവംബർ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.
പ്രസിഡന്റായി ആരെ തിരഞ്ഞെടുത്താലും ലങ്കയെയും ജനങ്ങളെയും ദുരിതത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
- സജിത് പ്രേമദാസ, പ്രതിപക്ഷ നേതാവ്
(ട്വിറ്ററിൽ കുറിച്ചത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |