മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണൽ സ്റ്റാഫും കൂട്ടുപ്രതികൾ
സർക്കാരിന് പ്രഹരമായി കോടതി ഇടപെടൽ
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി നേരിട്ട ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ തിരുവനന്തപുരം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശ പ്റകാരം കേസെടുത്ത് വധശ്രമക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തിയത് രാഷ്ട്രീയമായി വൻ പ്രഹരമായെങ്കിലും അറസ്റ്റിന് സാധ്യതയില്ല.
മുഖ്യമന്ത്റിയുടെ ഗൺമാൻ അനിൽ കുമാർ, പേഴ്സണൽ സ്റ്റാഫംഗമായ വി.എം. സുനീഷ് എന്നിവർക്കെതിരെയും ഇതേ കുറ്റത്തിന് വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയും കേസെടുക്കില്ലെന്ന് നിയമസഭയിലടക്കം പ്രഖ്യാപിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് കേസെടുക്കേണ്ടി വന്നത്. വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻ കുമാറിനും എതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങളാണ് ഇപ്പോൾ ജയരാജനെതിരെയും ബൂമറാംഗായിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനക്കമ്പനിയായ ഇൻഡിഗോ ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കും യൂത്തുകോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വാദങ്ങൾക്ക് തിരിച്ചടിയായിരുന്നു. തൊട്ടുപിന്നാലെയാണ് കോടതിയിൽ നിന്നുള്ള പ്രഹരം.
കണ്ണൂരിലെ യൂത്ത് കോൺഗ്റസ് പ്റവർത്തകരായ ഫർസീൻ മജീദും, ആർ.കെ നവീനുമാണ് വിമാനത്തിൽ ജയരാജൻ തങ്ങളെ ആക്റമിച്ച് കൊലപ്പെടുത്താൻ ശ്റമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന ഹർജിയുമായി ഇന്നലെ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്റേറ്റ് കോടതിയെ സമീപിച്ചത്. ഇതു തെളിയിക്കുന്ന രേഖകളും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മൃദുൽ ജോൺ മാത്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് മജിസ്‌ട്രേറ്റ് ലിനി തോമസ് കൂർക്കറെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്.
ചുമത്തിയ കുറ്റങ്ങൾ:
നരഹത്യാശ്രമം (ഐ.പി.സി-308), കൊലപാതകശ്രമം(ഐ.പി.സി-307),
ഭീഷണിപ്പെടുത്തൽ (ഐ.പി.സി-506).
ഹർജിയിലെ പരാതിയും
എഫ്.ഐ.ആറും
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ ഇ.പി. ജയരാജൻ ഫർസീൻ മജീദ് ധരിച്ചിരുന്ന വസ്ത്രത്തെ ഉച്ചത്തിൽ പരിഹസിച്ചു. വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോൾ മുഖ്യമന്ത്റിയെ നോക്കി പ്രതിഷേധം, പ്രതിഷേധം, യൂത്ത് കോൺഗ്രസ് സിന്ദാബാദ് എന്ന് മാത്രം പറഞ്ഞ തങ്ങളെ ഇ.പി ജയരാജൻ പാഞ്ഞടുത്ത് സി.എമ്മിന്റെ മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെയാരെടായെന്നാക്രോശിച്ച് കൈചുരുട്ടി ഇടിച്ച് പരിക്കേൽപ്പിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് ഞെരിച്ച് ശ്വാസം ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. മുഖ്യമന്ത്റിക്കെതിരെ പ്രതിഷേധിച്ചിട്ട് നീയൊക്കെ ജീവനോടെ പോകാമെന്ന് കരുതിയോ എന്ന് ഭീഷണിപ്പെടുത്തി.
``പരാതി വന്നാൽ അന്വേഷിക്കണമെന്നാണ് ഏത് കോടതിയും വിധിക്കുക. അത് നടപടിക്രമം മാത്രമാണ്. തിരിച്ചടിയാണെന്നത് മാദ്ധ്യമ വ്യാഖ്യാനമാണ്. ഏത് അന്വേഷണത്തോടും പൂർണ്ണമായും സഹകരിക്കും.'
-ഇ.പി.ജയരാജൻ,
ഇടതുമുന്നണി കൺവീനർ
പൊലീസിന് തീരുമാനിക്കാം
1. അറസ്റ്റ് ആവശ്യമുണ്ടോയെന്ന് പൊലീസിന് തീരുമാനിക്കാം.
2. കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രം അറസ്റ്റ്.
3.അറസ്റ്റ് ചെയ്യാത്തത് ഹർജിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാം.
4.മുൻകൂർ ജാമ്യം തേടിയും കേസ് റദ്ദാക്കാനും ജയരാജന് കോടതിയെ സമീപിക്കാം.
5. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനുള്ള അധികാരം കോടതിക്കുമാത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |