ചണ്ഡിഗർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ പങ്കുള്ളവർ എന്ന് സംശയിക്കുന്ന രണ്ട് പ്രതികൾ അമൃത്‌സറിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പൊലീസിന്റെ ഗുണ്ടാ വിരുദ്ധ സ്ക്വാഡുമായാണ് ഏറ്റുമുട്ടിയത്. അമൃത്‌സറിൽ നിന്ന് 20 കിലോമീറ്റർ ദൂരെ ഭക്ന ഗ്രാമത്തിൽ വച്ചാണ് ജഗ്രൂപ് സിംഗ് രൂപ, മൻപ്രീത് സിംഗ് എന്നിവരാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഒളിച്ചിരുന്ന പ്രതികൾ പൊലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചുവെടിവച്ചതോടെ ജഗ്രൂപ് സിംഗ് ആദ്യം വീണു. മൻപ്രീത് സിംഗ് ഒരു മണിക്കൂറോളം പൊലീസിനെതിരെ വെടിയുതിർത്തുകൊണ്ടിരുന്നു. നാലു മണിയോടെ ഇയാളും വെടിയേറ്റു വീണു. ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടു പേരെ അറസ്റ്റ് ചെയ്ത പൊലീസ് എ. കെ 47 തോക്കുകൾ പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കും വാർത്താ ചാനലിന്റെ ക്യാമറാമാനും പരിക്കേറ്റു.
2022 മേയ് 29നാണ് സിദ്ദു മൂസേവാല പഞ്ചാബിലെ മൻസാ ജില്ലയിൽ വെടിയേറ്റ് മരിച്ചത്. അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായിട്ടായിരുന്നു സിദ്ദുവിന്റെ കൊലപാതകം. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ഫേസ്ബുക്ക് വഴി ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ ഒളിവിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |