ചേർപ്പ്: സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിനായി പുതുതായി നിർമ്മിച്ച സി.എൻ.എൻ ശതാബ്ദി സ്മാരക മന്ദിരം നാളെ രാവിലെ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും. ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി.എൻ.ഈശ്വരൻ മുഖ്യാതിഥിയാകും. സ്‌കൂൾ മാനേജർ കെ.ജി.അച്യുതൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.സി.വി.കൃഷ്ണൻ, ഇ.എസ്.മേനോൻ, കെ.കെ.പ്രഹ്ലാദൻ, വി.എൻ.മനോജ് എന്നിവരെ ആദരിക്കും. 30,000 ചതുരശ്ര അടിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് 51 ക്ലാസ് മുറികളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ശാസ്ത്രലാബ്, ഏഴായിരം പുസ്തകങ്ങൾ അടങ്ങിയ വായനശാല, ഇൻഡോർ ഓഡിറ്റോറിയം, സ്റ്റേജ്, അംഗപരിമിതിയുള്ള കുട്ടികൾക്കായി റാമ്പ് തുടങ്ങിയവ ഒരുക്കിയിട്ടുള്ളതായി മാനേജർ കെ.ജി.അച്ചുതൻ, ജനറൽ കൺവീനർ കെ.ബി.അജോഷ്, ഗേൾസ് സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ഇ.പി.ഉണ്ണിക്കൃഷ്ണൻ, ശ്രീജിത്ത് മൂത്തേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡി.ടി.പി.സി സെക്രട്ടറിക്കെതിരെ
അന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ചെയർമാൻ കൂടിയായ കളക്ടർ സ്വതന്ത്രമായി അന്വേഷിച്ച് പരാതിക്ക് യുക്തമായ പരിഹാരം കാണണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗക്കാരന് ടൂറിസം വകുപ്പിലെ മറ്റൊരു തസ്തികയിൽ അപേക്ഷ നൽകാൻ കൗൺസിൽ സെക്രട്ടറി പരിചയ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന പരാതിയിലാണ് നടപടി.
കൗൺസിൽ സെക്രട്ടറി കമ്മിഷനിൽ ഹാജരാക്കിയ റിപ്പോർട്ടിൽ തന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള വ്യഗ്രത പ്രകടിപ്പിച്ചതായി കമ്മിഷൻ നിരീക്ഷിച്ചു. പരിചയ സർട്ടിഫിക്കറ്റ് നൽകാനുള്ള ഫയൽ അനുമതിക്കായി 2021 സെപ്തംബർ 8 ന് കളക്ടർക്ക് സമർപ്പിച്ചതായി സെക്രട്ടറി അറിയിച്ചു. താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കാര്യത്തിന് കളക്ടർക്ക് ഫയൽ സമർപ്പിച്ചു എന്ന വാദം ബാലിശമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. സർട്ടിഫിക്കറ്റ് നൽകാതിരിക്കാനായിരുന്നു സെക്രട്ടറിയുടെ പദ്ധതി. തന്റെ കീഴ് ജീവനക്കാരനെതിരെ ഗുരുതര ആരോപണങ്ങളാണ് സെക്രട്ടറി ഉന്നയിച്ചത്. വി.ജെ.രൂപേഷ് നൽകിയ പരാതിയിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |