SignIn
Kerala Kaumudi Online
Saturday, 20 April 2024 1.09 AM IST

കിഫ്ബിയിൽ കടുപ്പിച്ച് സി.എ.ജി, നിലപാടിലുറച്ച് സംസ്ഥാനം

kifb-cag

തിരുവനന്തപുരം: കിഫ്ബിയിലും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾ ബഡ്ജറ്റിന് പുറത്തുള്ള വായ്പകളാണെന്നും ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ച് സി.എ.ജി.

ഇന്നലെ നിയമസഭയിൽ സമർപ്പിച്ച കഴിഞ്ഞ സാമ്പത്തികവർഷത്തെ ധനകാര്യറിപ്പോർട്ടിലാണിത്. 2019-20 വർഷത്തിൽ കിഫ്ബികടം പൊതുകടമാണെന്ന സി.എ.ജി.നിലപാട് വിവാദമായിരുന്നു.അന്ന് അതിനെതിരെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അതേ നിലപാട് ആവർത്തിച്ച് നിലപാട് കടുപ്പിക്കുകയാണ് സി.എ.ജി. ചെയ്തിരിക്കുന്നത്.

ഇതിനെ ഇന്നലെ നിയമസഭയിൽ ഉപധനാഭ്യർത്ഥന ചർച്ചയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ രൂക്ഷമായി വിമർശിച്ചു.കിഫ്ബിയെടുക്കുന്ന വായ്പകൾ പൊതുകടത്തിൽ ഉൾപ്പെടുമെന്ന സി.എ.ജി.ഒാഡിറ്റ് റിപ്പോർട്ട് സമീപനം നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തള്ളിയതാണ്. കിഫ്ബി വായ്പകൾ നേരിട്ട് സർക്കാരിന് ബാധ്യതയാകുന്നില്ല. അത് കണ്ടിജന്റ് ലയബിലിറ്റി മാത്രമാണ്.മാത്രമല്ല കിഫ്ബി പദ്ധതികളിൽ നിന്ന് തിരിച്ച് വരുമാനം കിട്ടുമെന്ന് ഉറപ്പുമുണ്ട്. സാമൂഹ്യസുരക്ഷാപെൻഷൻ ഫണ്ട് വായ്പാബാദ്ധ്യതയുണ്ടാക്കുന്നില്ല. പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ വേണ്ടിയുള്ളപണത്തിന്റെ ലിക്വിഡിറ്റിക്ക് വേണ്ടിയുള്ള സംവിധാനം മാത്രമാണത്. വായ്പാതുക സർക്കാർ ബഡ്ജറ്റിലും വിവിധ പദ്ധതികളിലും നിന്നായി കുറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചുകിട്ടും.ഇതുകൊണ്ടാണ് സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം കുറയ്ക്കാനായത്. കേന്ദ്ര നീതി അയോഗിന്റെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് അതിദരിദ്രരുടെ എണ്ണം ഒരുശതമാനത്തിൽ താഴെ മാത്രമാണ്. ബാലഗോപാൽ പറഞ്ഞു.സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾക്കായി എടുക്കുന്ന വായ്പകളെല്ലാം പൊതുകടത്തിൽ ഉൾപ്പെടുത്തണമെന്നും കിഫ്ബി പോലുള്ള ഒാഫ് ബഡ്ജറ്റ് വായ്പകളും പൊതുകടത്തിൽ ചേർക്കണമെന്നും വായ്പകൾ നിയന്ത്രിക്കണമെന്നും കഴിഞ്ഞ മാർച്ചിൽ റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വായ്പാലഭ്യതയിൽ നാലുവർഷത്തേക്ക് കുറവ് വരുത്താനാണ് ശ്രമം. ഇത് വൻ പ്രതിസന്ധിയുണ്ടാക്കും. അതിനുള്ള തുടക്കമാണ് കഴിഞ്ഞ വർഷത്തെ സാമ്പത്തിക റിപ്പോർട്ടിൽ സി.എ.ജി.യുടെ നിരീക്ഷണമെന്നാണ് കണക്കാക്കേണ്ടത്. ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം സാമൂഹ്യസുരക്ഷാപെൻഷൻ കമ്പനി 8604.19കോടിയും കിഫ്ബി 669.05കോടിയും ബഡ്ജറ്റിതര വായ്പകളെടുത്തു. സംസ്ഥാനത്തിന്റെ പൊതുകടകം കേന്ദ്രത്തിന്റെ 5000കോടി ഗ്രാൻഡ് കുറച്ചാൽ പോലും 3.19ലക്ഷം കോടിരൂപയിലെത്തി. ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.4ശതമാനവും വരുമാനത്തിന്റെ 39ശതമാനവുമാണ്. ഇത് എല്ലാ നിയന്ത്രണരേഖകളും മറികടന്നുള്ള മോശം സാമ്പത്തിക സ്ഥിതിയാണ്. വരുമാനത്തിന്റെ 21.49ശതമാനവും വായ്പാപലിശ നൽകാനാണ് വിനിയോഗിക്കുന്നതെന്ന് ആശങ്കയുണ്ടാക്കുന്നുണ്ട്.ഇൗ സാഹചര്യത്തിലും ചെലവിന് നിയന്ത്രണമില്ല.തൊട്ടുമുന്നത്തെ വർഷത്തിൽ 31ഗ്രാൻഡുകളിലും 11 ധനവിനിയോഗങ്ങളിലുമായി 9863.52കോടിയുടെ അധികചെലവുണ്ടായി എന്നത് ചെലവ് നിയന്ത്രിക്കുന്നതിലെ അപര്യപ്തതയാണ് കാണിക്കുന്നത്.മാത്രമല്ല പൊതുമേഖലാസ്ഥാപനങ്ങളിലെ ചെലവിനായി വൻതോതിൽ വായ്പയെടുത്ത് കൂട്ടി. ഇതിലൂടെയുള്ള വായ്പകൾക്ക് 7.33 ശതമാനം നിരക്കിൽ പലിശ കൊടുക്കേണ്ട സാഹചര്യമുണ്ട്. കഴിഞ്ഞ വർഷം സർക്കാർ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വരുമാനമൊന്നും കിട്ടാത്ത 315.41കോടിയും ആസ്തിയില്ലാത്ത സ്ഥാപനങ്ങളിൽ 146.37കോടിയും നിക്ഷേപിച്ചു. ഇത് പാഴായ നിക്ഷേപമാണ്. മഹാമാരി മൂലം നികുതിവരുമാനം മൊത്തംവരുമാനത്തിന്റെ വരുമാനം 55.78ശതമാനത്തിൽ നിന്ന് 48.82ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണീ നടപടികളെന്നും സി.എ.ജി. റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIFB CAG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.