കോട്ടയം. കുർബാന ചൊല്ലേണ്ട വൈദികൻ സിനിമാക്കാരനായതിന്റെ പേരിലുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ് 'ഋ' വിന് ലഭിച്ച അംഗീകാരം. ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'ഋ' എന്ന സിനിമയുടെ സംവിധായകൻ വൈദികനായ ഫാ.വറുഗീസ് ലാലാണ്. എസ്.എച്ച് മൗണ്ടിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം ഇരുപതോളം ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനാണ്.
ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' പ്രമേയമാകുന്ന 'ഋ' ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയത്. 25 വർഷങ്ങൾക്ക് ശേഷമാണ് 'ഒഥല്ലോ' മലയാളത്തിൽ സിനിമയാകുന്നത്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് നിർമിച്ച ഈ ചിത്രത്തിൽ പ്രണയവും വർണരാഷ്ട്രീയവുമാണ് പ്രമേയം. ഒന്നരക്കോടി രൂപ ബഡ്ജറ്റിൽ 45 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഒരു വൈദികൻ ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമ, മഹാത്മാഗാന്ധി സർവകലാശാലയിൽ പൂർണമായി ചിത്രീകരിച്ച ആദ്യത്തെ സിനിമ, സിദ്ധാർഥ് ശിവ ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച സിനിമ തുടങ്ങിയ സവിശേഷതകളുമുണ്ട്. രഞ്ജി പണിക്കർ, രാജീവ് രാജൻ, നയന എൽസ, ഡെയിൻ ഡേവിസ്, വിദ്യ, കോട്ടയം പ്രദീപ്, കൈനകരി തങ്കരാജ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
സെമിനാരിക്കാലം സംവിധായകനാക്കി.
ഡിഗ്രിക്കു ശേഷമാണ് ഫാ.വറുഗീസ് സെമിനാരിയിലെത്തിയത്. തുടർന്ന് എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ഫിലിം ആൻഡ് ടെലിവിഷൻ മൂന്നാം റാങ്കോടെ പാസായി. ആദ്യ ഹ്രസ്വചിത്രം 'മഴക്കിനാവി'ന് അംഗീകാരം ലഭിച്ചതോടെ പ്രചോദനമായി. 2017ൽ യൂ ട്യൂബിൽ റിലീസ് ചെയ്ത 'ടാഗ്' 54 ലക്ഷം പേർ കണ്ടു.
പുരോഹിതൻ സംവിധായകനാകുന്നതിനെ ചില വിശ്വാസികൾ എതിർത്തപ്പോൾ കാലം ചെയ്ത പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായാണ് പിന്തുണയേകിയത്.
ഫാ.വറുഗീസ് ലാൽ പറയുന്നു.
'' കലയും ആത്മീയതയും കൂടിക്കലർന്ന ജീവിതമാണ് എന്റേത്. ആരംഭത്തിൽ ഉയർന്ന വിമർശനങ്ങളെയെല്ലാം തട്ടിയകറ്റി ഉറച്ച ബോദ്ധ്യത്തിൽ നിന്നുമാണ് സിനിമകൾ ഒരുക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ കലയ്ക്ക് ഏർപ്പെടുത്തുന്ന വിലക്കുകളോട് യോജിപ്പില്ല''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |