കരിഞ്ചയിൽ പിടിക്കപ്പെടുന്നവർ പരിക്കില്ലാതെ ഊരുന്നു
ആലപ്പുഴ: റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതു തടയാൻ പ്രത്യേക സംഘം ജില്ലയിൽ പരിശോധന ശക്തമാക്കിയെങ്കിലും തുടർനടപടികൾ ദുർബലമാണെന്നത് മാഫിയകൾക്ക് തുണയാവുന്നു. കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിൽ രണ്ട് ദിവസമായി തുടരുന്ന പരിശോധനയിൽ 17,475 കിലോ അരിയും അനധികൃതമായി കൈവശം വച്ചിരുന്ന നിരവധി റേഷൻ കാർഡുകളുമാണ് പിടിച്ചെടുത്തത്.
ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 11,600 കിലോയും തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക സംഘം കായംകുളം എരുവയിൽ നടത്തിയ പരിശോധനയിൽ 5,875 കിലോ അരിയുമാണ് പിടിച്ചെടുത്തത്. റേഷൻ കുത്തരി ചണച്ചാക്കിൽ നിന്ന് വിവിധ കമ്പനികളുടെ ലേബലുള്ള പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ എത്തിക്കുകയാണ്. പരിശോധന സംഘം പിടിച്ചെടുക്കുന്ന ഭക്ഷ്യധാന്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർക്ക് നൽകുന്നുണ്ടെങ്കിലും തുടർ നടപടി ശക്തമല്ലാത്തതിനാലാണ് മാഫിയകൾ സജീവമായി രംഗത്തു നിൽക്കുന്നത്. ആലപ്പുഴ നോർത്ത്, സൗത്ത്, മുഹമ്മ പൊലീസുകൾ ഒന്നിലധികം തവണ അമ്പലപ്പുഴ താലൂക്കിൽ നിന്ന് അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും ഇത് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തെങ്കിലും പിന്നീടൊന്നുമുണ്ടായില്ല.
അകത്താകില്ല, അതുറപ്പ്!
ഭയക്കേണ്ട ശിക്ഷയല്ലാത്തതിനാൽ, അരി കടത്തിന് പിടിയിലാകുന്നവർ പലപ്പോഴും ഊരിപ്പോകും. പൊലീസും സിവിൽ സപ്‌ളൈസ് ഓഫീസർമാരും പിടിച്ചെടുക്കുന്ന അരിയുടെയും മറ്റ് ഭക്ഷ്യസാധനങ്ങളുടെയും വിവരം കളക്ടർക്കാണ് കൈമാറുന്നത്. പരിശോധന സമയത്ത് പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങളുടെ ബിൽ ഹാജരാക്കാൻ കഴിയാത്തവർക്കെതിരെ കളക്ടർ അവശ്യസാധന നിയമ പ്രകാരം വിശദീകരണ നോട്ടീസ് നൽകും. നോട്ടീസുമായി എത്തുന്നവർ പിന്നീട് കള്ള ബില്ല് തരപ്പെടുത്തി രക്ഷപ്പെടുകയോ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പിഴ അടയ്ക്കുകയോ ആണ് പതിവ്. ബില്ലുകൾ ഹാജരാക്കത്തവരുടെ അരി കണ്ടുകെട്ടി ഗുണനിലവാരമുള്ളതാണെങ്കിൽ റേഷൻ കടകൾ വഴി വിറ്റഴിക്കുകയും ചെയ്യും. ജയിൽശിക്ഷയൊന്നും ഉണ്ടാവില്ല.
അരിയൊഴുകുന്ന വഴി
1. അന്ത്യോദയ, അന്നയോജന കാർഡ്: കാർഡൊന്നിന് പ്രതിമാസം 30 കിലോ അരി, 5 കിലോ ഗോതമ്പ് (സൗജന്യം)
2. ബി.പി.എൽ കാർഡ്: ഓരോ അംഗത്തിനും നാലു കിലോ അരി, ഒരു കിലോ ഗോതമ്പ് വീതം (കിലോയ്ക്ക് രണ്ടു രൂപ)
3. രണ്ടു രൂപയുടെ അരി കരിഞ്ചന്തയിൽ വിൽക്കുന്നത് 10 രൂപയ്ക്ക്
4. കടക്കാർ ഉപഭോക്താവിന് അരി കുറച്ചു നൽകിയും കബളിപ്പിക്കൽ
5. ഈ അരി കരിഞ്ചന്തയിൽ വിൽക്കുന്നത് കിലോയ്ക്ക് 20 രൂപയ്ക്ക്
6. മാഫിയകൾ അരി പുതിയ ചാക്കിലാക്കി വിൽക്കുന്നത് കിലോയ്ക്ക് 35- 40 രൂപയ്ക്ക്
.............................
റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതു തടയാൻ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പരിശോധന നടത്തും. പിടിച്ചെടുക്കുന്ന കാർഡുകളുടെ ഉടമകൾ പിഴ അടയ്ക്കേണ്ടി വരും
ടി.ഗാനാദേവി, ജില്ലാ സപ്ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |