കായംകുളം: മൂന്നു ദിവസത്തിനിടെ കായംകുളത്ത് രണ്ടാം തവണയും പൊതുവിപണിയിലേക്ക് കടത്തിയ റേഷനരി സപ്ളൈ ഓഫീസ് ഉദ്യോഗസ്ഥർ പിടികൂടി. കരീലക്കുളങ്ങര മാളിയേക്കൽ ഇംഗ്ഷന് പടിഞ്ഞാറ് അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള എ.ടി ട്രേഡേഴ്സ് എന്ന പലചരക്ക് കടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 80 കിലോ റേഷനരിയാണ്
കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീകുമാർ,റേഷനിംഗ് ഇൻസ്പെക്ടർമാരയ ബൈജു, അനിൽകുമാർ, ആശ എന്നിവരടങ്ങിയ പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തത്. ഇവ തുടർനടപടികൾക്കായി ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി.
രണ്ട് ദിവസം മുമ്പാണ് എരുവ മാവിലേത്ത് ജംഗ്ഷനു സമീപം വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 116 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും സപ്ളൈ ഓഫീസ് അധികൃതർ പിടിച്ചെടുത്തത്. ഇവിടെ റേഷനരി എത്തിച്ച് പ്ലാസ്റ്റിക് ചാക്കുകളിലാക്കി മറിച്ചു വില്പന നടത്തി വരികയായിരുന്നു .
ക്രമക്കേടുകളെ തുടർന്ന് റേഷൻകട ലൈസൻസ് സസ്‌പെൻഡ് ചെയ്തയാളുടെ പേരിലാണ് വീട് വാടകയ്‌ക്കെടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ കടയിലാണ് ഇന്നലെ റെയ്ഡ് നടന്നത്. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ എഫ്.സി.ഐ ചാക്കുകളിൽ നിന്നു പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റി അരി നിറച്ചു കൊണ്ടിരിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം കുടുംബത്തിലെ ഒരംഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമേ മാസം 5 കിലോ വീതം അരി സൗജന്യമായി ലഭിക്കുന്നുണ്ട്. ഈ അരിയാണ് കരിഞ്ചന്തയിലേയ്ക്ക് ഒഴുകുന്നത്. റേഷൻ കടക്കാരും ചില ഉപഭോക്താക്കളും ഇതിന് കൂട്ടു നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശേഖരിക്കുന്ന അരി പെരുമ്പാവൂരിലെ മില്ലുകളിലേക്കാണ് കടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |