ന്യൂയോർക്ക്: യു.എസിലെ ന്യൂ ജഴ്സിയിൽ വനിതാ തടവുകാരെ പാർപ്പിക്കുന്ന തടവറയിൽ കഴിയവെ രണ്ടു സഹതടവുകാരെ ഗർഭിണികളാക്കിയ ട്രാൻസ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. 27കാരി ഡെമി മൈനർ എന്ന ട്രാൻസ് വുമണാണ് സഹതടവുകാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
വളർത്തു പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെമി. 2037ൽ മാത്രമേ ഡെമി മൈനറിന് പരോളിന് അർഹതയുള്ളൂ.
18 മുതൽ 30 വയസുവരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാർപ്പിക്കുന്ന എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഡെമിയേയും താമസിപ്പിച്ചിരുന്നത്. എന്നാൽ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടില്ലാത്ത ഡെമി മൈനർ ജയിലിൽവച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇവർ ഗർഭിണികളായെന്നുമാണ് പരാതി. ഇതേത്തുടർന്ന് പുരുഷ തടവുകാർ മാത്രമുള്ള ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടായ കാര്യം പിന്നീട് ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ സമ്മതിച്ചു. ഇതേത്തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സെൽ മാറ്റിയ സമയത്ത് താൻ നേരിട്ടത് കടുത്ത പീഡനങ്ങളാണെന്ന് ഡെമി ആരോപിച്ചു. തന്റെ മാനസികനില തകർക്കുന്ന തരത്തിൽ ജയിൽ ജീവനക്കാർ പെരുമാറി. പരിഹാസ വാക്കുകൾക്ക് പുറമേ പൂർണ നഗ്നയാക്കി പരിശോധനകൾ നടത്തി. കടുത്ത മർദ്ദനത്തിന് ഇരയാക്കി. ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഡെമി വെളിപ്പെടുത്തി. പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയയ്ക്കണമെന്നും ഡെമി ആവശ്യപ്പെട്ടു. പുരുഷൻമാരുടെ സെല്ലിൽ അടച്ചാൽ തനിക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടാകുമെന്നും ഡെമി ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |