പത്തനംതിട്ട : ഭൂമിക്ക് തണലാകാനും പ്രകൃതി സംരക്ഷണത്തിനുമായി ജില്ലാപഞ്ചായത്തിന്റെ പച്ചത്തുരുത്ത് പദ്ധതി തയ്യാറാകുന്നു. അടുത്തമാസം പ്രവർത്തനം തുടങ്ങും. ഗ്രാമപഞ്ചായത്തുകൾ മുഖേന സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. അരസെന്റ് മുതലുളള സ്ഥലങ്ങളിൽ ഒൗഷധ സസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്തും ജൈവ വൈവിദ്ധ്യ ബോർഡും സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. ഒാക്സിജൻ കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളും വൃക്ഷങ്ങളുമാണ് നട്ടുപിടിപ്പിക്കുന്നത്.
പച്ചത്തുരുത്ത് പദ്ധതിയെ സഹായിക്കാൻ പരിസ്ഥിതി പ്രവർത്തകർ, ജൈവ വൈവിദ്ധ്യ മേഖലയിലെ പ്രവർത്തകർ, വനവൽക്കരണ രംഗത്ത് പ്രവർത്തിച്ചവർ, ജനപ്രതിനിധികൾ, പ്രാദേശിക സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സമിതി രൂപവൽക്കരിക്കും. വിത്തിനങ്ങൾ കണ്ടെത്തുന്നതും വൃക്ഷങ്ങൾ തിരിച്ചറിയുന്നതും ഇൗ സമിതികളായിരിക്കും.
പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതി നിറുത്തലാക്കിയതിനെ തുടർന്നാണ് പച്ചത്തുരുത്ത് പദ്ധതി സജീവമാക്കിയത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ദോഷഫലങ്ങൾ കുറയ്ക്കാനും ആഗോള താപനത്തെ ചെറുക്കാനും സഹായിക്കുന്ന പദ്ധതികളാണ് പച്ചത്തുരുത്തിലൂടെ നടപ്പാക്കുന്നത്.
'' ജില്ലയിലെ പച്ചത്തുരുത്ത് പദ്ധതി അടുത്തമാസം മുതൽ നടപ്പാക്കും. ഗ്രാമ പഞ്ചായത്തുകളുടെയും സ്കൂളുകളുടെയും സഹകരണം തേടും. സ്വകാര്യ വ്യക്തികൾക്കും സ്ഥലം നൽകാം.
ഒാമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |