പത്തനംതിട്ട : കൃത്യമായ വിവരശേഖരണങ്ങൾ ഒന്നും ഇല്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി ജില്ലയിലെത്തുന്നു. കരാറുകാരോ എജന്റുമാരോ അതിർത്തി കടന്നെത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാറുമില്ല. സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ കൈമാറണമെന്നിരിക്കെ ഇന്ന് പണിക്ക് വരുന്നവർ നാളെയുണ്ടോയെന്ന് പോലും കരാറുകാർ അന്വേഷിക്കാറില്ല.
ക്രിമിനൽ കേസുകൾ നിരവധി
ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന പ്രധാന ക്രിമിനൽ കേസുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നുണ്ട്. ചിലകേസുകളിലെ പ്രതികളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ അതേരീതിയിൽ തന്നെ ജില്ലയിലേക്ക് തിരിച്ചെത്തുന്നുണ്ട്. 2020 ൽ 16,767 അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ അത് 12,000 മാത്രമാണുള്ളത്.
വിവരശേഖരണത്തിന് ആറൻമുള പൊലീസ്
പൊലീസ് സ്റ്റേഷൻ പരിധിയിൽ കണക്കിൽപ്പെടാത്ത തൊഴിലാളികൾ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വിവരങ്ങൾ സ്റ്റേഷന് കൈമാറാൻ നിർദേശം നൽകിയിരിക്കുകയാണ് ആറൻമുള പൊലീസ്. താമസസൗകര്യം നൽകുന്ന ആൾക്കാരോ, തൊഴിൽദാതാക്കളോ വിവരങ്ങൾ കൃത്യമായി പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നില്ല. ഇവരെ ശരിയായി നിരീക്ഷിക്കുന്നതിനും ഇവരുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും ഈ വിവരശേഖരണം സഹായകമാണ്. ആറൻമുള സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിനും തിരിച്ചറിയൽ രേഖകൾ നൽകുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്കായി തങ്ങളുടെ കീഴിൽ താമസിപ്പിച്ചിട്ടുള്ള തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ, താമസിപ്പിച്ചിട്ടുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരും തൊഴിൽദാതാക്കളും 27ന് മുമ്പ് സ്റ്റേഷനിൽ അറിയിക്കണം. തൊഴിലാളികളുടെ വിവര ശേഖരണത്തിന്റെ കാര്യങ്ങൾ വിശദീകരിക്കുന്നതിന് തൊഴിൽ ദാതാക്കളുടെയും താമസ സൗകര്യം നൽകിയിട്ടുളളവരുടെയും യോഗം 28ന് രാവിലെ 11ന് സ്റ്റേഷനിൽ നടക്കും. അതിനുശേഷം തൊഴിലാളികളുടെ വിശദവിവരങ്ങൾ ശേഖരിച്ച് തിരിച്ചറിയൽ രേഖകൾ നൽകും. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ആൾക്കാർക്കെതിരെ നടപടികൾ സ്വീകരിക്കും.
ജില്ലയിൽ കണക്കിൽപ്പെടുന്ന ഇതരസംസ്ഥാന
തൊഴിലാളികൾ :12,000
കുടിയേറ്റ നിർമ്മാണ തൊഴിലാളി
ക്ഷേമനിധിയിൽ ഉൾപ്പെട്ടിട്ടുള്ളവർ : 3556
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |